മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഓഗസ്റ്റ് 11-ന് 100 ദിവസം തികഞ്ഞു. സംസ്ഥാന സർക്കാർ ആദ്യമായി ഇന്റർനെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടും 100 ദിവസം തികയുന്നു. ഇൻറർനെറ്റ് 'ഭാഗികമായി പുനഃസ്ഥാപിക്കാന്‍' ഹൈക്കോടതി ഉത്തരവുണ്ട്. എന്നാലും സംസ്ഥാനത്തെ ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം പേര്‍ക്കുമാത്രമാണ് അതിന്‍റെ ഗുണം ലഭിക്കുക. 'മണിപ്പൂരിലെ പൗരന്മാർക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശമാണ് നിഷേധിക്കപ്പെടുന്നതെന്ന്' ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറഞ്ഞു. ഇന്‍റര്‍നെറ്റ് ബാന്‍ യഥാർത്ഥത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന് വഴിവയ്ക്കും. കൂടാതെ, പ്രചരിക്കുന്ന വിവരങ്ങളുടെ വസ്തുത വിലയിരുത്താന്‍ കഴിയാതെ വരുകയും ചെയ്യും.
2023 മെയ് 3-നാണ് മണിപ്പൂരില്‍ ഇന്‍റര്‍നെറ്റ് ബാന്‍ ചെയ്യുന്നത്. ജൂലൈ 25-ന്, ബ്രോഡ്‌ബാൻഡ് സേവനങ്ങള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍, മണിപ്പൂരിലെ മൊത്തം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളില്‍ വെറും 3 ശതമാനം പേര്‍ മാത്രമാണ് ബ്രോഡ്‌ബാൻഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഇൻറർനെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കില്‍ അത് ഭാഗികമായി മാത്രമേ ചെയ്യാവൂ എന്ന് നിയമമുള്ള ഒരു രാജ്യത്താണ് ഇങ്ങനെ സംഭവിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു അവലോകന സമിതി സ്ഥിതിഗതികള്‍ വിലയിരുത്തി സമയാസമയങ്ങളില്‍ ഇൻറർനെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വേണമെങ്കില്‍ കൂട്ടാം. എന്നാല്‍, മണിപ്പൂർ ആഭ്യന്തര വകുപ്പ് പതിവായി പുറത്തിറക്കിയ നിരവധി ഇന്റർനെറ്റ് ബാന്‍ ഓർഡറുകളിലൊന്ന് പോലും ഇത്തരത്തില്‍ യോഗം ചേര്‍ന്നുകൊണ്ടുള്ളതല്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കലാപങ്ങളിൽ ഇതുവരെ 170ലേറെപ്പേരാണ് മരിച്ചത്. മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അറുപതിനായിരത്തിലേറെ പേര്‍ അഭയാര്‍ഥികളായി. അറുനൂറിലേറെ അക്രമികളെ അറസ്റ്റുചെയ്തതായി പൊലീസ് പറയുന്നുണ്ട്. 6500ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 130 കമ്പനി കേന്ദ്രസേനയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. എന്നിട്ടും കലാപം അവസാനിച്ചു എന്ന് പറയാനായിട്ടില്ല.