സംസ്ഥാനത്ത് മഞ്ഞക്കാർഡുകാർക്ക് മാത്രം ഓണക്കിറ്റ് നൽകാൻ ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്‌ക്ക് അനുവദിക്കും. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത്തവണ കിറ്റ് വിതരണം സര്‍ക്കാര്‍ പരിമിതപ്പെടുത്തുന്നത്.
6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് അത്ര വിപുലമായ രീതിയിൽ കിറ്റ് നൽകിയതെന്നും ഇത്തവണ അങ്ങനെ ഒരു സാഹചര്യം ഇല്ലെന്നുമാണ് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറയുന്നത്. എന്നാല്‍, ഓണക്കിറ്റിനായി സാധനങ്ങൾ എത്തിക്കേണ്ട സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 4389 കോടിയാണ് സർക്കാർ സപ്ലൈക്കോയ്ക്ക് നൽകാനുള്ളത്.