ലക്‌നൗ: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽനിന്ന് മത്സരിക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷനായി നിയമിതനായതിനുപിന്നാലെയാണ് അജയ് റായുടെ പ്രഖ്യാപനം. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും ഉത്തർപ്രദേശിൽനിന്നു തന്നെ മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അജയ് റായ് പറഞ്ഞു. വാരാണസിയിൽ നരേന്ദ്രമോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ അവരുടെ വിജയത്തിനായി കോൺഗ്രസ് പ്രവർത്തകർ സജീവമായി പ്രവർത്തിക്കുമെന്നും പ്രിയങ്ക യുപിയിലെ ഏത് മണ്ഡലത്തിൽനിന്ന് മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അജയ് റായ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽനിന്നും വയനാട്ടിൽ നിന്നും ജനവിധി തേടിയിരുന്നു. വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാഹുൽ അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് 55,000 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു. അന്ന് പ്രിയങ്ക വാരാണസിയിൽനിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അജയ് റായ് ആണ് മോദിക്കെതിരെ മത്സരിച്ചത്. 2014-ലും മോദിക്കെതിരെ അജയ് റായ് തന്നെയായിരുന്നു മത്സരിച്ചിരുന്നത്. അതേസമയം, രാഹുൽ അമേഠിയിൽനിന്നും മത്സരിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.