എത്ര അന്വേഷണ ഏജന്‍സികളെ പുറകെ വിട്ടാലും മാത്യു കുഴല്‍നാടന്റെ സത്യസന്ധതയ്ക്ക് ഒരു പോറല്‍ പോലുമേല്‍ക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ മകള്‍ അനധികൃതമായി കോടികള്‍ കൈപ്പറ്റിയതായുളള രേഖകള്‍ പുറത്തുവന്നിട്ടും ആ പണം എങ്ങനെ സ്വന്തമാക്കിയെന്നോ നികുതി അടച്ചെന്നോ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ മകളുടെ ഭര്‍ത്താവിനോ കഴിയാതെ പോയെന്നും തന്റേടമുണ്ടെങ്കില്‍ മാത്യു കുഴല്‍നാടന്‍ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വം ഉത്തരം പറയണമെന്നും കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ മടിയില്‍ കനമുണ്ടെന്നും ജീവിതത്തില്‍ അല്‍പ്പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ അദ്ദേഹം ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കെ സുധാകരന്റെ കുറിപ്പ്
എത്ര അന്വേഷണ ഏജൻസികളെ പുറകെ വിട്ടാലും, മാത്യുവിന്റെ സത്യസന്ധതയ്ക്ക് ഒരു പോറൽ പോലും ഏൽക്കില്ല, കേട്ടോ പിണറായി വിജയാ ...
കോടിക്കണക്കിന് രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ അനധികൃതമായി കൈപ്പറ്റിയതായി രേഖകൾ പുറത്തുവരുന്നത്. ആ പണം എങ്ങനെ സ്വന്തമായെന്നോ, ആ പണത്തിന് നികുതി അടച്ചെന്നോ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ മകൾക്കോ മുഖ്യമന്ത്രിക്കോ മകളുടെ ഭർത്താവിനോ കഴിയാതെ പോകുന്നു. ഇതിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പോലും കഴിയാതെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എഴുന്നേറ്റ് ഓടിയത് സിപിഎമ്മിന്റെ രാഷ്ട്രീയ ജീർണ്ണത വ്യക്തമാക്കുന്നു.
മുഖ്യമന്ത്രി വിജയന്റെ മടിയിൽ കനമുണ്ട്. അതിന്റെ പേരിൽ മുഖ്യമന്ത്രിയും പാർട്ടിയും ഒന്നടങ്കം ഭയപ്പെടുകയാണ്. മാത്യു കുഴൽനാടൻ എണ്ണിയെണ്ണി ചോദിച്ച ചോദ്യങ്ങൾക്ക് തന്റേടം ഉണ്ടെങ്കിൽ സിപിഎം സംസ്ഥാന നേതൃത്വം ഉത്തരം പറയണം .
"ചോരപ്പുഴകൾ നീന്തികേറി" എന്നൊക്കെ കള്ളക്കഥകൾ പറഞ്ഞ് അണികളെ രോമാഞ്ചപ്പെടുത്തുന്ന മുഖ്യമന്ത്രി ഒരു യുവ എംഎൽഎയുടെ ചോദ്യങ്ങളെ ഭയന്ന് ക്ലിഫ്ഹൗസിന്റെ അട്ടത്ത് കേറി ഒളിച്ചിരിക്കുകയാണ്. ജീവിതത്തിൽ അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കിൽ ആരോപണങ്ങൾക്ക് ഉത്തരം പറയണം പിണറായി വിജയൻ .
കൈയ്യിലുള്ള അന്വേഷണ ഏജൻസികളെ വിട്ട് ഭയപ്പെടുത്തിയാൽ നെഞ്ചുവേദന അഭിനയിച്ച് ബോധംകെട്ട് വീഴുന്ന രാഷ്ട്രീയക്കാരെ ആയിരിക്കും സിപിഎം നേതാക്കൾ കണ്ടിട്ടുണ്ടാകുക.
ഇത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് . പിണറായി വിജയന്റെ ഉമ്മാക്കികൾക്ക് പുല്ലുവില പോലും കൽപ്പിക്കാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക