ചെന്നൈ: സനാതന ധര്‍മ്മം ഡെങ്കിപ്പനിയും മലേറിയയും പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്ന പരാമര്‍ശം വിവാദമായതിനുപിന്നാലെ വിശദീകരണവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. 'നിയമപരമായ ഏത് വെല്ലുവിളിയും നേരിടാന്‍ ഞാന്‍ തയാറാണ്. കാവിക്കോമരങ്ങളുടെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല, പെരിയാറുടെയും അണ്ണായുടെയും കലൈഞ്ജറുടെയും മക്കളാണ് ഞങ്ങള്‍. സാമൂഹ്യനീതി ഉറപ്പാക്കാനും സമത്വസുന്ദരമായ ഒരു ലോകം എന്നന്നേക്കുമായി കെട്ടിപ്പടുക്കാനുമുളള പോരാട്ടത്തിലാണ് ഞങ്ങള്‍. അതിന് സമര്‍ത്ഥമായി മുന്നില്‍ നിന്ന് നയിക്കാന്‍, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ കരുത്തനായ ഒരു മുഖ്യമന്ത്രിയുണ്ടിവിടെ. സനാതന ധര്‍മ്മത്തെ ദ്രാവിഡ മണ്ണില്‍നിന്നും തുടച്ചുനീക്കുകയെന്ന ദൃഢനിശ്ചയത്തില്‍ നിന്നും ഞങ്ങള്‍ അണുവിട പിന്നോട്ടുപോകില്ല. ഇത് ഇന്നും നാളെയും എന്നും വിളിച്ചുപറയും'- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമാണ് സനാതന ധര്‍മ്മമെന്നും അത് പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും ഉദയനിധി പറഞ്ഞു. സനാതന ധര്‍മ്മത്തെ വേരോടെ പിഴുതെറിയുന്നത് മാനവികതയും മനുഷ്യത്വവും ഉയര്‍ത്തുമെന്നും താന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'സനാതന ധര്‍മ്മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. സനാതന ധര്‍മ്മത്തെക്കുറിച്ചും സമൂഹത്തില്‍ അതുണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തിയ പെരിയാറിന്റെയും അംബേദ്കറുടെയും രചനകള്‍ ഏത് വേദിയിലും അവതരിപ്പിക്കാന്‍ ഞാന്‍ തയാറാണ്. കൊവിഡും ഡെങ്കിപ്പനിയും മലേറിയയും പടരുന്നതുപോലെ പല സാമൂഹിക തിന്മകള്‍ക്കും സനാതന ധര്‍മം ഉത്തരവാദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം. അതിന്റെ പേരില്‍ കോടതിയിലായാലും ജനങ്ങളുടെ കോടതിയിലായാലും ഏത് വെല്ലുവിളിയും നേരിടാന്‍ ഞാന്‍ തയാറാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക'- ഉദയനിധി കൂട്ടിച്ചേര്‍ത്തു.