കണ്ണൂർ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയോയെന്ന് സംശയമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപി വോട്ടുവാങ്ങാതെ ചാണ്ടി ഉമ്മന്‍ ജയിക്കില്ല. വാങ്ങിയിട്ടില്ലെങ്കില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് ചോർച്ച 2021 മുതലേ ഉണ്ടെന്നാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്‍റെയും പ്രതികരണം. ബിജെപിയുടെ വോട്ടിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അനുമാനിക്കുന്നു. ക്രോസ് വോട്ടിംഗ് നടന്നെങ്കിൽ ബിജെപിയുടെ വോട്ട് ആർക്ക് പോയെന്ന് ഊഹിക്കാം എന്നും ജെയ്ക് പറഞ്ഞു.
എന്നാല്‍, എല്‍ഡിഎഫ് ഇപ്പോള്‍തന്നെ തോല്‍വി സമ്മതിച്ചുവെന്നാണ് ഫലം വരുന്നതിനുമുന്നേയുള്ള ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 'ചാണ്ടി ഉമ്മന് വോട്ടു ചെയ്യാതിരിക്കാന്‍ പുതുപ്പള്ളിക്കാര്‍ക്ക് കഴിയില്ല. കോണ്‍ഗ്രസോ യുഡിഎഫോ ബിജെപിയുമായി ഒരു സന്ധിക്കും നിന്നിട്ടില്ല. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള മത നിരപേക്ഷതയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകളുടേയും പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത് നാളെ ഫലം വരുമ്പോള്‍ മനസ്സിലാകും' എന്നും സതീശന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആരു ജയിച്ചാലും വലിയ ഭൂരിപക്ഷമൊന്നും ഉണ്ടാവില്ല. വളരെ ചെറിയ ഭൂരിപക്ഷമേ ഉണ്ടാകുകയുള്ളൂ എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. സിപിഎം പ്രാദേശിക നേതൃത്വം നല്‍കിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ബിജെപിക്ക് പത്തൊന്‍പതിനായിരം വോട്ടുണ്ട് അവിടെ. ആ ബിജെപി വോട്ട് യുഡിഎഫ് വാങ്ങിയോ എന്ന് നല്ല സംശയമുണ്ട്. വോട്ടെണ്ണുമ്പോള്‍ മാത്രമേ അത് മനസിലാകുകയുള്ളൂ. ആരു ജയിക്കും, തോല്‍ക്കും എന്നത് വസ്തുനിഷ്ഠമായിരിക്കുകയാണ്. ഇനി വെറുതേ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട കാര്യമില്ല. വലിയ അവകാശവാദമൊന്നും ഉന്നയിക്കുന്നില്ലെന്ന് ആദ്യമേ പറഞ്ഞതാണ്. വലിയ രീതിയിലുള്ള സംഘടന- രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെയാണ് നേരത്തേയും പറഞ്ഞത്' എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.