ഉത്തർപ്രദേശിലെ ഘോസി ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വിജയം. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി സുധാകർ സിംഗ് വിജയിച്ചു. ധാരാ സിംഗ് ചൗഹാനെയാണ് സുധാകർ സിംഗ് പരാജയപ്പെടുത്തിയത്. നേരത്തെ എസ് പി എംഎൽഎയായിരുന്ന ധാരാ സിംഗ് ചൗഹാൻ രാജിവെച്ച് ബിജെപി പാളയത്തിൽ ചേക്കേറിയതോടെയാണ് ഘോസിയിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഒന്നാം യോഗി ആദിത്യനാഥ് സർക്കാറിൽ കാബിനറ്റ് മന്ത്രിയായിരുന്ന ചൗഹാൻ 2022-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി വിട്ട് എസ് പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ ജൂലൈയിൽ വീണ്ടും രാജിവെച്ച് ബിജെപിയിലേക്ക് തിരികെ പോവുകയായിരുന്നു. ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നിന്നാല്‍ യുപിയില്‍ പോലും ബിജെപി നിലംതൊടില്ല എന്നതിന്‍റെ തെളിവാണ് ഈ വിജയമെന്ന് എസ്പി ദേശീയ ജനറൽ സെക്രട്ടറി സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. ഘോസിയില്‍ വിജയിച്ചത് എസ് പി സ്ഥാനാര്‍ഥിയല്ല 'ഇന്ത്യ'-യുടെ സ്ഥാനാര്‍ത്ഥിയാണ്. ഇതുതന്നെയാണ് 2024-ല്‍ യുപിയിലുടനീളം ആവര്‍ത്തിക്കാന്‍ പോകുന്നത് എന്ന് സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവും പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യ സഖ്യം ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ജാർഖണ്ഡിലെ ദുമ്രിയിലും ബിജെപിക്ക് അടിപതറി. ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) ബേബി ദേവി എൻഡിഎ സ്ഥാനാർത്ഥി യശോദാ ദേവിയെ 17,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് ആർ.ജെ.ഡി വോട്ടുകള്‍ ലഭിച്ചതാണ് ജെഎംഎമ്മിന് തുണയായത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാനായി രൂപംകൊണ്ട പുതിയ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് ആത്മവിശ്വാസം നല്‍കുന്ന തെരഞ്ഞെടുപ്പ് വിജയങ്ങളാണിത്.