പാറ്റ്ന: ബിജെപി നാളെ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാലും ഞങ്ങള്‍ (ഇന്ത്യ സഖ്യം) സജ്ജമാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബിജെപി പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യന്‍ ജനതയ്ക്കുവേണ്ടി ഞങ്ങൾ എല്ലാവരും ഐക്യത്തോടെ അചഞ്ചലരായി നിലയുറപ്പിച്ചുകഴിഞ്ഞു. ഇനി ആര് എന്തൊക്കെ പ്രഖ്യാപിച്ചാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
നേരത്തേ, പതിനാല് മാധ്യമ പ്രവര്‍ത്തകരോട് സഹകരിക്കേണ്ടതില്ലെന്ന ഇന്ത്യാ സഖ്യത്തിന്‍റെ തീരുമാനത്തില്‍ നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്ന് ചില മാധ്യമ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന് 'കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വരുന്നതോടെ നിങ്ങള്‍ക്ക് (മാധ്യമ പ്രവര്‍ത്തകര്‍ക്ക്) അടിമത്തത്തില്‍ നിന്നും മോചനം ലഭിക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇങ്ങനെയൊക്കെയേ പറയാന്‍ കഴിയൂ. ഭരണം മാറുന്നതോടെ നിങ്ങള്‍ക്ക് സത്യം വിളിച്ചു പറയാം, ആരെയും പേടിക്കാതെ' എന്ന പരിഹാസമായിരുന്നു മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, പുതിയ മന്ദിരത്തിൽവെച്ചുള്ള ആദ്യ പാർലമെന്റ് സമ്മേളനം ഇന്ന് നടക്കും. ആദ്യ സമ്മേളനത്തിൽ വനിതാ സംവരണ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ലോക്-സഭകളിലും നിയമസഭകളിലും നിശ്ചിത ശതമാനം സീറ്റിൽ വനിതകൾക്ക് സംവരണം ഉറപ്പാക്കുന്ന ബില്ലിന് തിങ്കൾ രാത്രി പഴയ പാർലമെന്റിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.