ചെന്നൈ: തന്റെ ഏറ്റവും പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിനായി കൈക്കൂലി കൊടുക്കേണ്ടിവന്നെന്ന് വെളിപ്പെടുത്തി നടന്‍ വിശാല്‍. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും പണം നല്‍കേണ്ടി വന്നെന്നും തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്നും വിശാല്‍ പറഞ്ഞു. എക്‌സിലൂടെയായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. പണം വാങ്ങിയവരുടെ അക്കൗണ്ട് വിവരങ്ങളും നടന്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. മാര്‍ക്ക് ആന്റണിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് നടന് ദുരനുഭവമുണ്ടായത്.
ചിത്രം ഹിന്ദിയില്‍ റിലീസ് ചെയ്യാന്‍ മൂന്ന് ലക്ഷവും യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷവും നല്‍കേണ്ടിവന്നു. മൂന്നുലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജാ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. 'വെളളിത്തിരയില്‍ അഴിമതി കാണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത് ശരിയല്ല. അംഗീകരിക്കാനാവുകയുമില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. സിബിഎഫ്‌സി ഓഫീസില്‍ അങ്ങനൊന്ന് സംഭവിച്ചു. എന്റെ മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിനായി ആറര ലക്ഷം രൂപ കൊടുക്കേണ്ടിവന്നു. 2 ഇടപാടുകള്‍ നടത്തി. സ്‌ക്രീനിംഗിന് മൂന്നുലക്ഷവും സര്‍ട്ടിഫിക്കറ്റിന് മൂന്നര ലക്ഷവും. എന്റെ കരിയറില്‍ ഇങ്ങനെ ഒരനുഭവം മുന്‍പുണ്ടായിട്ടില്ല. ഇടനിലക്കാരിക്ക് പണം നല്‍കുകയല്ലാതെ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഞാനിത് എനിക്കുവേണ്ടി മാത്രമല്ല മറ്റ് നിര്‍മ്മാതാക്കള്‍ക്കുകൂടി വേണ്ടിയാണ് ചെയ്യുന്നത്. ഞാന്‍ നല്‍കിയ പണത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് എനിക്കറിയില്ല. സത്യം പുറത്തുവരാന്‍ ഞാന്‍ നല്‍കിയ വിലയാണ് ആറര ലക്ഷം. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'- വിശാല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വിശാലിന്റെ ആരോപണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 'നടന്‍ വിശാലിന്റെ ആരോപണം ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല. ആരോപണവിധേയര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നടന്റെ ആരോപണം അന്വേഷിക്കാന്‍ ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്'- കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.