ബംഗളുരുവിൽ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രതികരണവുമായി നടൻ സിദ്ധാർത്ഥ്. കർണാടകയിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിയാത്തതിൽ അതിയായ ദുഖമുണ്ടെന്നും കാവേരി നദീജല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളിൽ നിരാശ തോന്നുന്നുവെന്നും സിദ്ധാർത്ഥ് പറഞ്ഞു. തന്റെ സിനിമയും കാവേരി പ്രശ്‌നവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും താൻ പണം മുടക്കി നിർമ്മിക്കുന്ന സിനിമകളിൽ സാമൂഹിക പ്രതിബദ്ധതയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.
'ചിത്ത എന്ന എന്റെ പുതിയ ചിത്രം തിയറ്റർ റിലീസിനു മുന്നോടിയായി പലയിടങ്ങളിലും പ്രദർശിപ്പിച്ചിരുന്നു. ചെന്നൈയിലും കൊച്ചിയിലും മാധ്യമപ്രവർത്തകർക്കായി ചിത്രം പ്രദർശിപ്പിച്ചു. ബംഗളുരുവിലും അങ്ങനെ ചെയ്യാനായിരുന്നു പദ്ധതി. റിലീസിനുമുൻപേ രണ്ടായിരത്തോളം വിദ്യാർത്ഥികൾക്ക് ചിത്രം കാണിക്കാനും ആഗ്രഹിച്ചിരുന്നു. കന്നഡയിലെ അഭിനേതാക്കൾക്കുവേണ്ടി മാത്രം പ്രത്യേകം പ്രദർശനമൊരുക്കാനും തീരുമാനിച്ചിരുന്നു. ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ എല്ലാം റദ്ദാക്കേണ്ടി വന്നു. ഞങ്ങൾക്ക് വലിയ നഷ്ടം സംഭവിച്ചു. അതിനും അപ്പുറം നല്ലൊരു സിനിമ ആളുകളുമായി പങ്കിടാൻ ഞങ്ങൾക്കായില്ല. മാധ്യമപ്രവർത്തകർ വാർത്താ സമ്മേളനത്തിനു ശേഷം സിനിമ കാണേണ്ടതായിരുന്നു. പിന്നീട് അവിടെ സംഭവിച്ചത് നിങ്ങൾ കണ്ടതാണ്. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'- സിദ്ധാർത്ഥ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിത്തയുടെ പ്രമോഷന്റെ ഭാഗമായി ബംഗളുരുവിലെ എസ്ആർവി തിയറ്ററിൽ വാർത്താ സമ്മേളനം നടക്കുന്നതിനിടെ കർണാടക രക്ഷണ വേദികെ പ്രവർത്തകർ അതിക്രമിച്ചുകയറി പരിപാടി നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. കാവേരി നദിയിലെ ജലത്തിനുവേണ്ടി കർണാടകക്കാർ സമരം ചെയ്യുമ്പോൾ തമിഴ് സിനിമയ്ക്കുവേണ്ടി പ്രചാരണം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് കെആർവി പ്രവർത്തകർ പ്രസ് മീറ്റ് തടസപ്പെടുത്തിയത്. സംഭവത്തിൽ സിദ്ധാർത്ഥിനോട് മാപ്പുപറഞ്ഞ് നടന്മാരായ ശിവരാജ് കുമാറും പ്രകാശ് രാജും രംഗത്തെത്തിയിരുന്നു.