പാറ്റ്‌ന: സംസ്ഥാനത്ത് നടത്തിയ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ സർക്കാർ. സംസ്ഥാനത്തെ 13 കോടി ജനങ്ങളിൽ 36 ശതമാനവും അതിപിന്നാക്ക വിഭാഗക്കാരാണ് എന്നതാണ് സുപ്രധാന കണ്ടെത്തൽ. 27 ശതമാനം പിന്നാക്ക വിഭാഗത്തിലുളളവരും 19 ശതമാനം പട്ടിക ജാതി വിഭാഗത്തിലുളളവരും 1.6 ശതമാനം പട്ടിക വർഗ വിഭാഗത്തിലുളളവരുമുണ്ടെന്ന് സെൻസസ് റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നു. 15 ശതമാനമാണ് സംസ്ഥാനത്തെ സംവരണേതര വിഭാഗത്തിൽപ്പെടുന്ന മുന്നാക്ക വിഭാഗം. 82 ശതമാനം ഹിന്ദുക്കളും 17.7 ശതമാനും മുസ്ലീങ്ങളുമാണ് സംസ്ഥാനത്തുളളത്.
അതി പിന്നാക്ക- പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവരാണ് ഒബിസി കാറ്റഗറിയിൽപ്പെടുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 63.12 ശതമാനവും ഒബിസിയാണ്. ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടുന്ന സംസ്ഥാനത്തെ യാദവർ 14.26 ശതമാനമാണ്. രവിദാസ്-ചാമർ 5.2 ശതമാനം. കൊയേരി 4.2, ബ്രാഹ്‌മണർ 3.65, രജ്പുത് 3.45, മുഷർ 3.08, ഭുമിഹാർ 2.86, കുർമി 2.8, മല്ല 2.60, ബനിയ 2.31 എന്നിങ്ങനെയാണ് ജാതി സെൻസസ് റിപ്പോർട്ടിലെ കണക്ക്. ബിജെപിയുൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണയോടെയാണ് സെൻസസ് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിഹാറിലെ ജാതി സെൻസസ് പ്രകാരം ഒബിസി, പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർ 84 ശതമാനം വരും. കേന്ദ്രസർക്കാരിലെ 90 സെക്രട്ടറിമാരിൽ മൂന്നുപേർ മാത്രമാണ് ഒബിസി വിഭാഗക്കാർ. ഇന്ത്യയുടെ ബജറ്റിന്റെ 5 ശതമാനം മാത്രമാണ് അവർ കൈകാര്യം ചെയ്യുന്നത്. അതിനാൽ ഇന്ത്യയുടെ ജാതി സ്ഥിതിവിവര കണക്കുകൾ അറിയേണ്ടത് പ്രധാനമാണ്. ജനസംഖ്യ ഉയരുംതോറും അവകാശങ്ങൾ വർധിക്കും. അതുതന്നെയാണ് ഞങ്ങളുടെ പ്രതിജ്ഞ'- എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
അതേസമയം, പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഭരണത്തിലിരുന്നപ്പോഴും ജാതിയുടെ പേരിൽ സമൂഹത്തെ വിഭജിച്ചവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.