ഡല്‍ഹി: രാജ്യത്തിന്റെ നിലവിലെ സാഹചര്യം അടിയന്തരാവസ്ഥയേക്കാള്‍ അപകടകരമാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. രാജ്യത്തിന്റെയും ഭരണഘടനയുടെയും സ്വഭാവം മാറ്റാനും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുമാണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും ശ്രമിക്കുന്നതെന്നും 2024-ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനില്‍ക്കില്ലെന്നും അരുന്ധതി റോയ് പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിലെ അമ്പതോളം മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതിനെതിരെ ഡല്‍ഹിയിലെ പ്രസ് ക്ലബില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'മുഖ്യധാരാ മാധ്യമങ്ങളെ ഇനി മാധ്യമങ്ങളായി കണക്കാക്കാനാവില്ല. ഡിജിറ്റല്‍ രംഗത്തുളള മാധ്യമപ്രവര്‍ത്തകര്‍ പുതിയ തരം മാധ്യമപ്രവര്‍ത്തനമാണ് ചെയ്യുന്നത്. അത് സര്‍ക്കാരിന് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അതാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെയും എച്ച് ആര്‍ ഹെഡ് അമിത് ചക്രവര്‍ത്തിയുടെയും അറസ്റ്റിലേക്ക് നയിച്ചത്'-അരുന്ധതി റോയ് പറഞ്ഞു. എഫ് ഐ ആറില്ലാതെ, വിശദീകരണമില്ലാതെ, കുറ്റങ്ങളില്ലാതെ എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്‌റ്റോപ്പുകളും പിടിച്ചെടുക്കാനും യുഎപിഎ ചുമത്താനും സാധിക്കുകയെന്നും അവര്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാരിന് അനുകൂലമായ വാര്‍ത്തകള്‍ മാത്രമേ ജനങ്ങളില്‍ എത്താന്‍ പാടുകയുളളു എന്നതാണ് മാധ്യമങ്ങള്‍ക്കെതിരായ ആക്രമണം വ്യക്തമാക്കുന്നതെന്നും ന്യൂസ് ക്ലിക്കിലെ റെയ്ഡ് മോദി സര്‍ക്കാരിന്റെ ഭയമാണ് കാണിക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. ബിഹാറിലെ ജാതി സെന്‍സസില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ന്യൂസ് ക്ലിക്കിനെതിരായ നടപടികളെന്നും 2024-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലാകുമെന്നും അവർ കൂട്ടിച്ചേര്‍ത്തു.