വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ് ഉൾപ്പെടെ 4 പേർക്കെതിരെ തുടർനടപടിക്ക് ഡൽഹി ലഫ്.ഗവർണർ വി കെ സക്സേനയുടെ അനുമതി. 2010 -ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നടപടി. മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തി എന്ന പേരിലാണ് ദില്ലി പോലീസ് 2010 ൽ കേസെടുത്തത്. രാജ്യദ്രോഹ കുറ്റവും എഫ്ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. 'കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേർത്തതാണ്' എന്ന പ്രസ്താവനയുടെ പേരിലായിരുന്നു കേസ്.
അരുന്ധതി റോയിക്കു പുറമെ കാശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഇന്റർനാഷണൽ ലോ വിഭാഗത്തിലെ മുൻ പ്രൊഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, കശ്മീരിലെ വിഘടനവാദി നേതാവ് സയ്യദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ അധ്യാപകൻ സയ്യദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവര്‍ക്കെതിരെയുമാണ് കേസ്. വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളിൽ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികൾക്ക് സർക്കാരിന്റെ അനുമതി വേണം. ഇതനുസരിച്ചാണ് ഡൽഹി പൊലീസ്, ലഫ്. ഗവർണറുടെ അനുമതി വാങ്ങിയത്.