ബംഗളുരു: കർണാടകയിൽ നാൽപ്പതോളം ബിജെപി-ജെഡിഎസ് നേതാക്കൾ കോൺഗ്രസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ. ബിജെപിയിൽ ചേരാനുളള ജെഡിഎസിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇരുപാർട്ടിയിലെയും നേതാക്കൾ പാർട്ടി വിടാൻ തീരുമാനിച്ചതെന്നും അവരുടെ അപേക്ഷ പരിശോധിച്ചുവരികയാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു. പാർട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തിയതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുളളുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ബിജെപിയിൽ നിന്നും ജെഡിഎസിൽ നിന്നുമുളള നാൽപ്പതോളം നേതാക്കളുടെ അപേക്ഷകൾ എനിക്കുമുന്നിലുണ്ട്. ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല. കർണാടകയുടെ വടക്ക് ബിദാർ മുതൽ ചാമരാജ്‌നഗർ വരെയുളള നേതാക്കളാണ് കോൺഗ്രസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് എന്നെ സമീപിച്ചത്. ഈ നേതാക്കൾ കോൺഗ്രസിലെത്തിയാൽ പാർട്ടി പ്രാദേശിക തലത്തിൽ ശക്തിപ്പെടും. അത് ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കും'- ഡി കെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആം ആദ്മി പാർട്ടിയുടെ നൂറോളം നേതാക്കളും കോൺഗ്രസിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസമാണ് എച്ച് ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎ സഖ്യത്തിൽ ചേർന്നത്. ജെഡിഎസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടതിനെതിരെ പാർട്ടിയിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള നേതാക്കളും മതേതര നേതാക്കളും രംഗത്തെത്തിയിരുന്നു. പാർട്ടി എൻഡിഎ സഖ്യവുമായി മുന്നോട്ടുപോവുകയാണെങ്കിൽ ജെഡിഎസ് വിടുമെന്ന് ചില നേതാക്കൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.