ആഗോള പട്ടിണി സൂചികയില്‍ (GHI) 111-ാം സ്ഥാനത്ത് ഇന്ത്യ. 125 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യ നിൽക്കുന്നത്. കഴിഞ്ഞ വര്‍ഷം 107ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ നാല് സ്ഥാനങ്ങൾ പിന്നോട്ട് പോയി. ആഗോള പട്ടിണിയുടെ തോത് 'ഗുരുതരമായത്' എന്ന് വിശേഷിപ്പിക്കുന്ന 40 രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തത്തിലുള്ള GHI സ്കോർ 28.7 ആണ്. സ്കോർ കൂടുന്തോറും രാജ്യത്തിന്റെ പ്രകടനം മോശമാകും.
‘കൺസർൺ വേൾഡ് വൈഡ്’, ‘വെൽറ്റ് ഹംഗർഹിൽഫ്’ എന്നീ രണ്ട് എൻജിഒകളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ടിമോർ-ലെസ്റ്റെ, മൊസാംബിക്, അഫ്ഗാനിസ്ഥാൻ, ഹെയ്തി, ഗിനിയ-ബിസാവു, ലൈബീരിയ, സിയറ ലിയോൺ, ചാഡ്, നൈജർ, ലെസോത്തോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യെമൻ, മഡഗാസ്കർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൗത്ത് സുഡാൻ, ബുറുണ്ടി, സൊമാലിയ എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇന്ത്യയേക്കാൾ താഴെയുള്ളത്. ഈ രാജ്യങ്ങളെല്ലാം ഇന്ത്യയെ അപേക്ഷിച്ച് വളരെ ചെറിയ സമ്പദ്‌വ്യവസ്ഥകളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പോഷകാഹാരക്കുറവ് (കുട്ടികളിലും മുതിർന്നവരിലും), കുട്ടികളുടെ വളർച്ച മുരടിപ്പ് (പ്രായത്തിനനുസരിച്ച് ഉയരം കുറഞ്ഞ കുട്ടികളുടെ എണ്ണം), 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, കുട്ടികളുടെ ഉയരവും ഭാരവും തമ്മിലുള്ള അനുപാതം എന്നീ നാല് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. ലോകത്തു തന്നെ കുട്ടികളിൽ ഏറ്റവുമധികം തൂക്കക്കുറവുള്ള (ഉയരത്തിനനുസരിച്ച് തൂക്കമില്ലാത്ത) രാജ്യവും ഇന്ത്യയാണ്. 18.7 ശതമാനമാണ് ഈ നിരക്ക്. രാജ്യത്തെ പോഷകാഹാരക്കുറവ് നിരക്ക് 16.6 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 3.1 ശതമാനവുമാണ്.
2014ല്‍ 55ആം സ്ഥാനത്തായിരുന്ന ഇന്ത്യയാണ് മോദിയുടെ ഒമ്പത് വര്‍ഷത്തെ ഭരണം കൊണ്ട് 111ആം സ്ഥാനത്തായത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് തള്ളി. ഇത് രാജ്യത്തിന്റെ ശരിയായ നില വ്യക്തമാക്കുന്നതല്ലെന്നും റിപ്പോർട്ട് തെറ്റാണെന്നും സർക്കാർ വ്യക്തമാക്കി. ഗുരുതരമായ രീതിശാസ്ത്ര പ്രശ്നങ്ങളുള്ളതാണ് സൂചികയെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രതികരിച്ചു.