കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ആരെങ്കിലും ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തിയാല്‍ സമസ്ത അതിന് തക്കതായ മറുപടി പറയുമെന്നും ഇപ്പോഴുളള ഐക്യവും സന്തോഷവും കൂട്ടായ്മയുമൊക്കെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉദ്ദേശമുണ്ടെങ്കില്‍ എല്ലാവരും അതിനായി ശ്രമിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയ്‌ക്കെതിരെ ഇത്തരം വിമര്‍ശനങ്ങളുന്നയിക്കുന്നവരെ ഒന്നുകില്‍ കടിഞ്ഞാണിടുക, അല്ലെങ്കില്‍ കെട്ടിയിടുക. അതുമല്ലെങ്കില്‍ എവിടെയാണോ ആക്കേണ്ടത് അവിടെ കൊണ്ടുവിടുക എന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. എസ് വൈ എഫ് സംസ്ഥാന മീലാദ് ക്യാംപെയ്ന്‍ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരെങ്കിലും ആക്ഷേപങ്ങളും അധിക്ഷേപങ്ങളുമൊക്കെ നടത്തിയാല്‍ ഞങ്ങള്‍ അതിന് മറുപടി പറയും. മറുപടി പറയുമ്പോള്‍ പലര്‍ക്കും പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടാകും. പിന്നെ അതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. ഇപ്പോഴുളള ഐക്യവും സന്തോഷവും കൂട്ടായ്മയും നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ഉദ്ദേശമുണ്ടെങ്കില്‍ അതിനായി ശ്രമിക്കുക. ഇതുപോലുളള ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കൊണ്ട് വരുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ അവരെ കടിഞ്ഞാണിടുക, അല്ലെങ്കില്‍ പിടിച്ച് കെട്ടുക. അല്ലെങ്കില്‍ എവിടെയാണ് കൊണ്ടുവിടേണ്ടത് അങ്ങനുളള സ്ഥലത്ത് കൊണ്ട് വിടുക. പറയാനുളളതൊക്കെ പറഞ്ഞശേഷം അവരെ നിയന്ത്രിച്ചിട്ട് കാര്യമില്ല. കടന്നല്‍ക്കൂട്ടത്തെ തുറന്നുവിട്ട് അത് എല്ലാവരെയും കടിച്ചതിനുശേഷം തീയിട്ടിട്ട് കാര്യമില്ല. അത് കടിക്കുന്നതിനു മുന്‍പ് തീ കൊടുത്ത് നശിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. എല്ലാവര്‍ക്കും പറയാനുളള എന്ത് തോന്ന്യാസങ്ങളും വിമര്‍ശനങ്ങളും സമസ്തയെപ്പറ്റി പറയുക. എന്നിട്ട് ഇനിയത് പറയില്ല, പറയണ്ട എന്നൊക്കെ പറയുക. അതിന്റെ പ്രസക്തി മനസിലാക്കണമല്ലോ'- ജിഫ്രി തങ്ങള്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിമര്‍ശിച്ചാല്‍ തിരിച്ചും വിമര്‍ശിക്കുമെന്നും വിമര്‍ശിക്കുന്നവരെ ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തയ്ക്കറിയാമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്തയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ലെന്നും എസ് വൈ എഫ് സമസ്തയുടെ ഊന്നുവടി മാത്രമല്ല, ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാന്‍ കൂടിയുളളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.