ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ സുപ്രീംകോടതി തളളി. സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കാനുളള അധികാരം പാര്‍ലമെന്റിനാണെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ടില്‍ മാറ്റം കൊണ്ടുവരേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നും കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെ അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവര്‍ എതിര്‍ത്തു. ഇതോടെ 3-2 എന്ന നിലയില്‍ ഹര്‍ജികള്‍ തളളുകയായിരുന്നു.
സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ ഇരുപതോളം ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്, വിദേശ വിവാഹ നിയമം തുടങ്ങിയവയിലെ നിയമസാധുതകള്‍ പരിശോധിച്ചതിനുശേഷമാണ് വിധിപ്രസ്താവം. സ്വവര്‍ഗ ലൈംഗികത വിഡ്ഢിത്തമോ നഗര സങ്കല്‍പ്പമോ വരേണ്യ വര്‍ഗ സങ്കല്‍പ്പമോ അല്ലെന്നും അതൊരു സ്വാഭാവിക പ്രതിഭാസമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'വിവാഹം എന്നത് സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങളുണ്ടായിട്ടുണ്ട്. നിയമമുണ്ടാക്കാന്‍ കോടതിക്ക് കഴിയില്ല. നിലവിലുളള നിയമം വ്യാഖ്യാനിക്കാനേ കഴിയൂ. ബന്ധങ്ങള്‍ രണ്ട് വ്യക്തികളുടെ തീരുമാനമാണ്. അത്തരം ബന്ധങ്ങള്‍ അംഗീകരിക്കാത്തത് ദമ്പതികളോടുളള വിവേചനമാകും. സ്വവര്‍ഗ ബന്ധമുളളവരോട് വിവേചനം കാണിക്കാനാവില്ല. മറ്റുളളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നത് അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ്'- ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.