ഡല്‍ഹി: സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് അദാനി 32,000 കോടി കൊളളയടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയില്‍ നിന്ന് വാങ്ങുന്ന കല്‍ക്കരി ഇരട്ടിവിലയ്ക്ക് ഇന്ത്യയില്‍ വില്‍ക്കുകയാണെന്നും അദാനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സംരക്ഷണമൊരുക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ വീണ്ടും അദാനിക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. അദാനിക്കെതിരായ ഫിനാന്‍ഷ്യല്‍ ടൈംസ് വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ ആരോപണം. അദാനിക്കെതിരായ വാര്‍ത്തകളില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഗൗതം അദാനി ഇന്തോനേഷ്യയില്‍ നിന്ന് കല്‍ക്കരി വാങ്ങുന്നു. അത് ഇന്ത്യയിലെത്തുമ്പോഴേക്കും വില ഇരട്ടിയാകുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് ഏകദേശം 32,000 കോടി രൂപ അദാനി കൊളളയടിച്ചിട്ടുണ്ട്. അദാനി ജനങ്ങളെ കൊളളയടിക്കുകയാണെന്ന സത്യം മാത്രം മതി ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍. പ്രധാനമന്ത്രി അദാനിയെ വീണ്ടും വീണ്ടും സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് മോദി ഈ വിഷയത്തില്‍ പ്രതികരിക്കാത്തത് എന്ന് മനസിലാവുന്നില്ല. എന്തുകൊണ്ടാണ് അദാനിക്കെതിരെ നടപടിയുണ്ടാകാത്തത്?' -രാഹുല്‍ ഗാന്ധി ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ കര്‍ണാടകയില്‍ വൈദ്യുതിക്ക് സബ്‌സിഡി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിലും അത് ചെയ്യാന്‍ പദ്ധതിയുണ്ട്. അദാനി നിങ്ങളെ കബളിപ്പിച്ചതുകൊണ്ടാണ് വൈദ്യുതി ബില്ല് കൂടുന്നതെന്ന് ഉപയോക്താക്കള്‍ മനസിലാക്കണം'- രാഹുല്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസ് അദാനിയും നിഗൂഢമായ കല്‍ക്കരി വിലയും എന്ന പേരില്‍ വാര്‍ത്ത ചെയ്തിട്ടുണ്ടെന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒരിക്കലും ഈ വിഷയം ചര്‍ച്ച ചെയ്യില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.