മുസ്ലിം ലീഗ് റാലിയിലെ ശശി തരൂരിന്റെ പ്രസംഗം വിവാദമാക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. രാജ്യാന്തര തലത്തില്‍ മുസ്‌ലിം ലീഗിന്റെ റാലി ശ്രദ്ധിക്കപ്പെട്ടു. പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രസംഗമാണ് എല്ലാവരും നടത്തിയത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ റാലിയാണ് നടന്നത്. പലസ്തീന്‍ ജനത അത് കണ്ടിട്ടുണ്ട്. ഇനിയും അവരുടെ കൂടെത്തന്നെയാണ് ലീഗ്. അതില്‍ ഒരു വ്യക്തതക്കുറവും ഇല്ല. ശശി തരൂരിന്‍റെ ഒരു പരാമര്‍ശംകൊണ്ട് ലീഗിനെ അടിക്കാം, വിമര്‍ശിക്കാം. അതിനു മുന്‍പ് പലസ്തീനുവേണ്ടി ഒരു ഐക്യദാര്‍ഢ്യ മുദ്രാവാക്യമെങ്കിലും അവര്‍ വിളിക്കട്ടെ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജ്യാന്തരതലത്തില്‍ ശ്രദ്ധ കൊണ്ടുവരാനാണ് തരൂരിനെ കൊണ്ടുവന്നത്. പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് തരൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞ എന്തെങ്കിലും ഒരുവാക്കില്‍ പിടിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യമെന്ന ലക്ഷ്യം ഇല്ലാതാക്കരുത്. ഒരു വരിയെ വിവാദമാക്കാന്‍ നോക്കുന്നവര്‍ പലസ്തീന്‍ ജനതയെയാണ് ഒറ്റുകൊടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലിയിൽ മുഖ്യപ്രഭാഷണം നടത്തവെയാണ് പ്രതിഷേധത്തിന് വഴിവെച്ച പരാമർശം ശശി തരൂർ നടത്തിയത്. ഹമാസ് ഭീകരവാദികൾ ഇസ്രായേലിൽ ആക്രമണം നടത്തിയെന്നായിരുന്നു തരൂരിന്റെ പരാമർശം. എന്നാല്‍, പ്രസംഗം പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂർ എം പി രംഗത്തെത്തി. ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നും താൻ പലസ്തീൻ ജനതക്കൊപ്പമാണെന്നും തരൂർ പറഞ്ഞു.
അതേസമയം, തരൂരിന് ശേഷം റാലിയിൽ പ്രസംഗിച്ച മുസ്ലിം ലീഗ് നേതാക്കളായ അബ്ദുസമദ് സമദാനി എം പിയും എം കെ മുനീർ എംഎൽഎയും പരാമർശം തിരുത്തിയിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് പലസ്തീനികൾ നടത്തുന്നതെന്ന് അബ്ദുസമദ് സമദാനി ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രതിരോധം ഭീകരവാദമല്ലെന്നായിരുന്നു എം കെ മുനീറിന്‍റെ പരാമര്‍ശം.