ചെന്നൈ: സനാതന ധര്‍മവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍. പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്നും അംബേദ്കറും പെരിയാറും പറഞ്ഞതില്‍ക്കൂടുതല്‍ ഒന്നും താന്‍ പറഞ്ഞിട്ടില്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്നും പ്രസ്താവനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണമെന്നുമുളള മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ജയചന്ദ്രന്റെ നിരീക്ഷണത്തിനുപിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം.
'സനാതന ധര്‍മ്മത്തെക്കുറിച്ചുളള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു. പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ല. സനാതനത്തെക്കുറിച്ച് പെരിയാറും അംബേദ്കറും പറഞ്ഞതില്‍ കൂടുതലായൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ സ്ഥാനമാനങ്ങള്‍ക്കല്ല പ്രാധാന്യം. ഇന്ന് ഞാന്‍ മന്ത്രിയും എംഎല്‍എയും യൂത്ത് വിങ്ങ് സെക്രട്ടറിയുമൊക്കെയാണ്. നാളെ ഇതെല്ലാം ഉണ്ടാകണമെന്നില്ല. എല്ലാത്തിലുമുപരി മനുഷ്യനാവുന്നതിനാണ് പ്രാധാന്യം. ദശാബ്ദങ്ങളായി ഞങ്ങള്‍ സനാതന ധര്‍മ്മത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ഇനിയുമത് തുടരും'- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'അധികാരത്തിലിരിക്കുന്നവര്‍ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ജനങ്ങളെ വിഭജിക്കാനുളള കഴിവുണ്ടെന്ന് ഓര്‍ക്കണം. അവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ഇത്തരം കാഴ്ച്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിയുകയും വേണം. പകരം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ പ്രശ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം'- എന്നായിരുന്നു കോടതി പറഞ്ഞത്. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പരിപാടിയില്‍ ഭരണപക്ഷത്തെ മന്ത്രിമാരടക്കമുളള നേതാക്കള്‍ പങ്കെടുത്തിട്ടും അവര്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതിരുന്നത് പൊലീസിന്റെ കൃത്യവിലോമമാണെന്നും കോടതി പറഞ്ഞിരുന്നു.