കേന്ദ്ര സർക്കാർ എല്ലാ മാസവും എടുക്കുന്ന കടം ശരാശരി ഒന്നരലക്ഷം കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. കടമെടുപ്പ് കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പുതിയ റെക്കോർഡ് ഉയരത്തിലെത്തി. 2022-23 സാമ്പത്തിക വര്‍ഷത്തിലേക്ക് 14.21 ലക്ഷം കോടി രൂപയാണ് കടമെടുത്തത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബജറ്റിൽ 2023-24ൽ ഇത് 15.43 ലക്ഷം കോടിയാകുമെന്ന് പറഞ്ഞിരുന്നു.
ഈ വർഷം ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളില്‍ മാത്രം 2.27 ലക്ഷം കോടി രൂപയാണ് ആഭ്യന്തര വിപണിയില്‍നിന്ന് മാത്രം കടമെടുത്തത്. ഏപ്രിലിൽ 1.36 ലക്ഷം കോടിയും, മെയ് മാസത്തില്‍ 1.69 ലക്ഷം കോടിയും ജൂണില്‍ 1.36 ലക്ഷം കോടിയും വായ്പ എടുത്തിരുന്നു. കൊവിഡ് മഹാമാരിക്ക് മുമ്പുള്ള അവസാന 'സാധാരണ' സാമ്പത്തിക വർഷത്തില്‍ (2019-20) 7.1 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കടമെടുത്തിരുന്നത്. നിലവിലെ സാമ്പത്തിക സ്ഥിതി വച്ചു നോക്കുമ്പോള്‍ അടുത്ത സാമ്പത്തിക വർഷം 16 ലക്ഷം കോടി രൂപയോ അതിൽ കൂടുതലോ കടം എടുക്കേണ്ടി വരും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര ബജറ്റിൽ ചെലവഴിക്കുന്ന 100 രൂപയിൽ 40 രൂപയും കടമാണ്. 45 ലക്ഷം കോടിയുടെ നടപ്പുവർഷ ബജറ്റിൽ 17.99 ലക്ഷം കോടിയും കടമാണെന്ന് രാജ്യസഭയിൽ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. ദേശീയപാത അതോറിറ്റി പോലെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം ഇതിനു പുറമെയാണ്. അത് സർക്കാരിന്റെ കടമായി കൂട്ടുന്നില്ല.