കണ്ണൂര്‍: രാജ്യത്ത് ഗവർണർമാരുടെ തസ്തിക തന്നെ ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരമൊരു പദവി എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളെ തടസപ്പെടുത്തുകയാണ് ഗവർണർ ചെയ്യുന്നതെന്നും മറ്റ് മാർഗങ്ങളില്ലാത്തതു കൊണ്ടാണ് അദ്ദേഹം രണ്ട് ബില്ലുകളിൽ ഒപ്പിട്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'സിപിഎമ്മിന്റെ അഭിപ്രായം ഗവർണർമാർ ആവശ്യമില്ല എന്നതാണ്. ഭരണഘടനാപരമായി അത്തരമൊരു നിയമം നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് പാർട്ടി ഈ പദവിയുമായി സഹകരിച്ച് പോകുന്നത്. ഇന്ന് ഇന്ത്യയ്ക്കകത്തും പുറത്തും ചർച്ച ചെയ്യുന്ന വിഷയമാണ് ഗവർണർ പദവി. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നിന്നാണ് ഇത്തരമൊരു ആശയം ഉണ്ടായത്. ഗവർണർ നിവൃത്തികേടുകൊണ്ടാണ് രണ്ട് ബില്ലുകളിൽ ഒപ്പിട്ടത്'- എം വി ഗോവിന്ദൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സർക്കാരുമായുളള പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക്ക് നിയമ ഭേദഗതി ബില്ലിനും രണ്ട് പിഎസ്‍സി അംഗങ്ങളുടെ നിയമനത്തിനും ഗവർണർ അംഗീകാരം നൽകിയിരുന്നു. എന്നാൽ വിവാദ ബില്ലുകളിൽ അദ്ദേഹം ഇനിയും തീരുമാനമെടുത്തിട്ടില്ല. 2 പേരുടെ നിയമന ശുപാർശയും പരിഗണിക്കാനുണ്ട്.
താൻ റബർ സ്റ്റാമ്പല്ല എന്നായിരുന്നു ബില്ലുകളിൽ ഒപ്പിടാത്ത വിഷയത്തിൽ ഗവർണർ നേരത്തെ പ്രതികരിച്ചത്. തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടെത്തി മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് അക്രമഭാഷയാണെന്നും ഗവർണർ ആരോപിച്ചു.