മുസ്ലീം ലീഗ് സിപിഎമ്മിനോട് അടുക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ നിലപാട് ഓര്‍മ്മിപ്പിച്ച് കെപിഎ മജീദ് എംഎല്‍എ. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മരണംവരെ തന്നെ കിട്ടില്ലെന്ന് പൂക്കോയ തങ്ങള്‍ പറഞ്ഞതിന്റെ പത്രവാര്‍ത്തയാണ് കെപിഎ മജീദ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
'അതിന് എന്നെ കിട്ടില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ മരണംവരെ എന്നെ കിട്ടില്ല. മരിക്കുന്നതിനു മുന്‍പ് ബാഫഖി തങ്ങള്‍ എന്നോട് പറഞ്ഞിരുന്നു, "പൂക്കോയാ, മരണം വരെ നമ്മളിനി മാര്‍ക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ" എന്ന്. എന്റെ പ്രാര്‍ത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാന്‍ ഞാന്‍ നടപ്പാക്കിയത്. അതിനെ എതിര്‍ത്താണ് വിമതര്‍ പുറത്തുപോയത്'- എന്ന് പൂക്കോയ തങ്ങള്‍ പറഞ്ഞതായാണ് വാര്‍ത്ത.
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണെന്നും അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും കെപിഎ മജീദ് പറഞ്ഞു. മുസ്ലീം ലീഗിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്താനുളള ഊഹാപോഹങ്ങളിലും വ്യാജ വാര്‍ത്തകളിലും ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ പി എ മജീദിന്റെ കുറിപ്പ്
കമ്യൂണിസത്തോടുള്ള നിലപാട് 1974ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്‌ലിംലീഗിലെ ഒരുപറ്റം ആളുകൾ കമ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗർഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങൾ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം.
തങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ്.
''അതിന് എന്നെ കിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.''
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്.
അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല.
മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക