നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക യാത്രയെ വിമർശിച്ചവർ ഇപ്പോൾ കക്കൂസ് അടങ്ങുന്ന ലക്ഷ്വറി വാഹനത്തിൽ കറങ്ങാൻ ഇറങ്ങുമ്പോൾ രാജാവ് നഗ്നനാണെന്ന് പറയൻ കെൽപുള്ള കുട്ടികൾ ഇല്ല എന്നതാണ് കേരളത്തിൻ്റെ പ്രശ്നമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
പാവപ്പെട്ടവർ പിച്ച ചട്ടിയുമായി നിൽക്കുമ്പോൾ സ്കൂൾ കുട്ടികൾ വിനോദയാത്ര നടത്തുന്നത് പോലെ കളിച്ചും ചിരിച്ചും ലൈവിട്ടും നടക്കുന്നത് ജനത്തിന് മുന്നിൽ നിൽക്കാൻ വേറെ മാർഗമില്ലാത്തതിനാലാണ്. ബസ് കാണാൻ ധാരാളം ആളുകൾ വരുമെന്ന് പറഞ്ഞ എ കെ ബാലൻ്റെ മനസ് പേരുപോലെ ബാല മനസാണ്. ദേവഗൗഡയുടെ പാർട്ടി പ്രതിനിധിയും യാത്രയുടെ ഭാഗമായതിനാൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ വിളിക്കാമായിരുന്നുവെന്നും എൻ.ഡി.എ – എൽ.ഡി എഫ് സംയുക്ത യാത്ര ചരിത്ര സംഭവമാക്കാമായിരുന്നുവെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കഴിഞ്ഞ ദിവസത്തെ ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജില്‍ പ്രധാനമായും വന്നത് മുഖ്യമന്ത്രിയുടെ ലേഖനമായിരുന്നു. എന്തുകൊണ്ട് നവകേരള സദസ്സ് ഒരു ചരിത്ര സംഭവമാകാന്‍ പോകുന്നു എന്ന് അദ്ദേഹം അതില്‍ വിശദമായി വിശദീകരിച്ചിട്ടുമുണ്ട്. നവകേരള സദസുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്ന് യുഡിഎഫ് നിലപാടെടുത്ത സാഹചര്യത്തില്‍ ലീഗിന്‍റെ മുഖപത്രം അതീവ പ്രാധാന്യത്തോടെ മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ കോണ്‍ഗ്രസിനും ലീഗിലെ ചില നേതാക്കള്‍ക്കും അമര്‍ഷമുണ്ട്. അതിനു പിന്നാലെയാണ് ഇന്ന് നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് ലീഗ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.
ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതാണ് ‘നവകേരള സദസ്’. വിവിധ ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 23 ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് നവകേരള സദസിന്റെ സമാപനം.