റായ്പൂര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന് 508 കോടി രൂപ നല്‍കിയെന്ന മൊഴി മാറ്റി മഹാദേവ് ബെറ്റിംഗ് ആപ്പ് അഴിമതിക്കേസ് പ്രതി അസിം ദാസ്. താന്‍ ഒരു രാഷ്ട്രീയക്കാരനും പണം നല്‍കിയിട്ടില്ലെന്നും ഇംഗ്ലീഷിലെഴുതിയ മൊഴിയില്‍ ഇഡി സംഘം നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുകയായിരുന്നെന്നും അസിം ദാസ് പറഞ്ഞു. ഇഡി ഡയറക്ടര്‍ക്ക് എഴുതിയ കത്തിലാണ് പ്രതി ഇക്കാര്യം പറഞ്ഞത്. ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് പ്രതി മൊഴി മാറ്റിയത്.
'മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ബുദ്ധികേന്ദ്രമായ ശുഭം സോണി എന്റെ ബാല്യകാല സുഹൃത്താണ്. ഛത്തീസ്ഗഢിലെ കണ്‍സ്ട്രക്ഷന്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് ശുഭം എന്നോട് പറഞ്ഞു. ഇതിനുളള പണവും സംഘടിപ്പിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് അവന്റെ നിര്‍ദേശപ്രകാരം ഞാന്‍ റായ്പൂര്‍ വിമാനത്താവളത്തിലെത്തി. എന്നോട് പാര്‍ക്കിംഗിലുളള കാറെടുത്ത് ഹോട്ടലിലേക്ക് പോകാന്‍ പറഞ്ഞു. ഞാന്‍ കാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് റൂമിലേക്ക് പോയി. ഈ സമയത്ത് ആരോ കാറില്‍ പണം കൊണ്ടുവയ്ക്കുകയായിരുന്നു. പിന്നാലെയെത്തിയ ഇഡി സംഘം എന്നെ അറസ്റ്റ് ചെയ്തു. ഇംഗ്ലീഷിലെഴുതിയ മൊഴിയില്‍ ഇഡി സംഘം നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുകയായിരുന്നു. ഞാന്‍ ഒരു രാഷ്ട്രീയക്കാരനും പണം നല്‍കിയിട്ടില്ല'- അസിം ദാസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് നാലുദിവസം മുന്‍പ് നവംബര്‍ മൂന്നിനാണ് അസിം ദാസിന്റെ കാറില്‍ നിന്ന് 5.39 കോടി രൂപ ഇഡി പിടിച്ചെടുത്തത്. കേസില്‍ കുറ്റാരോപിതനായ ശുഭം സോണിയുടെ നിര്‍ദേശപ്രകാരമാണ് റായ്പൂരിലെത്തിയതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ഫണ്ടിംഗിനായി പണം കൈമാറാനെത്തിയതാണെന്നുമായിരുന്നു അസിം ദാസ് നേരത്തെ നല്‍കിയ മൊഴി. ഭരണകക്ഷി നേതാക്കള്‍ക്ക് പണം കൈമാറേണ്ടതായിരുന്നുവെന്നും അന്തിമ സ്വീകര്‍ത്താവ് ഭൂപേഷ് ബാഗേല്‍ ആണെന്നും അസിം ദാസ് പറഞ്ഞതായി ഇഡി കോടതിയെ അറിയിച്ചിരുന്നു.