ഹൈദരാബാദ്: രാജ്യത്തെ വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിനായി കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്നും മോദിയും ആർഎസ്എസിനെപ്പോലുളള തീവ്ര ചിന്താഗതിക്കാരുമാണ് സമൂഹത്തിൽ വെറുപ്പും വിദ്വേഷവും പടർത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാനയിലെ നാംപള്ളിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'കോൺഗ്രസ്സിന്റെ ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം 'വിദ്വേഷത്തിന്റെ വിപണിയിൽ ഒരു സ്നേഹത്തിന്റെ കട' എന്നായിരുന്നു. മോദിക്കെതിരെയുള്ള പോരാട്ടത്തിൽ എനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 24 കേസുകൾ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കിടെ കോടതിയിൽ പോകേണ്ടിവരുന്നു. മാനനഷ്ടത്തിന് രണ്ടു വർഷത്തെ ശിക്ഷ ലഭിച്ചു. പിന്നീട് ലോക്‌സഭാ അംഗത്വം റദ്ദാക്കി. അനുവദിച്ച വീട് സർക്കാർ തിരിച്ചെടുത്തു. എന്നാൽ എന്റെ വീട് ഇന്ത്യയിലെ കോടിക്കണക്കിന് പാവപ്പെട്ടവരുടെ ഹൃദയത്തിലാണ്'- രാഹുൽ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാർലമെന്റിൽ മോദി സർക്കാരിനെ ബിആർഎസ് പിന്തുണച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ മോദിയെ തോൽപ്പിക്കണമെങ്കിൽ ആദ്യം തെലങ്കാനയിൽ ബിആർഎസ് അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിനെ തോൽപ്പിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, രാഹുൽ ഗാന്ധി 4 ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി കേരളത്തിലെത്തി. ഇന്ന് കോഴിക്കോട് കടവ് റിസോർട്ടിൽ വെച്ച് പി സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലാണ്.