കൊച്ചി: സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. അത് അദ്ദേഹത്തിന്റെ തലതിരിഞ്ഞ അഭിപ്രായമായിട്ടേ കണക്കാക്കുന്നുള്ളൂ എന്നാണ് രാജേഷിന്റെ പ്രതികരണം.
"ഈ ലോകവും സമൂഹവും ഇത്രയും മാറിയെന്നറിയാത്ത, അങ്ങേയറ്റം പിന്തിരപ്പരായ ആളുകൾ ഇപ്പോഴുമുണ്ട്. സങ്കുചിതവും പ്രതിലോമകരവുമായ മനോഭാവമുള്ളവരുടെ നിലപാടാണിത്. കാലങ്ങളായി സംഘപരിവാറും ലൗജിഹാദെന്ന പേരിൽ പറയുന്നത് ഇത് തന്നെയാണ്" രാജേഷ് പറഞ്ഞു. ഇത് സമസ്തയുടെ നിലപാടായി കാണാനാകില്ല. ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് സമസ്തയെന്ന് തോന്നുന്നില്ല. കേരളത്തിൽ നവോത്ഥാന കാലം മുതൽ മിശ്രവിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ തലതിരിഞ്ഞ അഭിപ്രായമായിട്ടേ കാണുന്നുള്ളൂ. മിശ്രവിവാഹം ഭരണഘടന അംഗീകരിക്കുന്നുണ്ട്. ഇത്തരം വിവാഹം നടത്തിയതുകൊണ്ട് മതനിരാസം ആകണമെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നുണ്ട്. ഹിന്ദു - മുസ്ലിം വിവാഹത്തെ മതേതരമായാണ് അവർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നായിരുന്നു നാസർ ഫൈസിയുടെ പരാമർശം. എന്നാല്‍ വിവാദമായതോടെ തട്ടിക്കൊണ്ടുപോകല്‍ അല്ല പ്രണയം നടിച്ച് വശത്താക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന് നാസർ ഫൈസി തിരുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഇതിനെതിരെ പ്രതികരിച്ചിരുന്നു. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാകാമെന്നായിരുന്നു ഇ പി യുടെ പ്രതികരണം.