ഡല്‍ഹി: ലോക്‌സഭയിലെ സുരക്ഷാവീഴ്ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുളള ആറ് എംപിമാരുള്‍പ്പെടെ പതിനഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുളള ടി എന്‍ പ്രതാപന്‍, രമ്യാ ഹരിദാസ്, ഹൈബി ഈടന്‍, ഡീന്‍ കുര്യാക്കോസ്, വി കെ ശ്രീകണ്ഠന്‍, ബെന്നി ബെഹനാന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആദ്യം അഞ്ചുപേര്‍ക്കായിരുന്നു സസ്‌പെന്‍ഷന്‍. പിന്നീട് 9 പേരെ കൂടെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
കനിമൊഴി, ജ്യോതിമണി, പി ആര്‍ നടരാജന്‍, മുഹമ്മജ് ജാവേദ്, കെ സുബ്രമണ്യം, എസ് ആര്‍ പ്രതിഭം, എസ് വെങ്കിടേഷന്‍, മാണിക്യം ടാഗോര്‍ എന്നിവരാണ് ലോക്‌സഭയില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച മറ്റ് എംപിമാര്‍. ശീതകാല സമ്മേളനം അവസാനിക്കുന്ന ഡിസംബര്‍ 22 വരെയാണ് സസ്‌പെന്‍ഷന്‍. സുരക്ഷാവീഴ്ച്ചയെച്ചൊല്ലിയുണ്ടായ ബഹളത്തിനിടെ രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ലോക്‌സഭയുടെ സുരക്ഷ തന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും സംഭവത്തില്‍ ഇന്നലെ തന്നെ വിശദീകരണം നല്‍കിയതാണെന്നും സ്പീക്കര്‍ ഓംബിര്‍ല വ്യക്തമാക്കി. ഇനിമുതല്‍ പാസ് നല്‍കുമ്പോള്‍ എംപിമാര്‍ ശ്രദ്ധിക്കണമെന്നും പഴയ പാര്‍ലമെന്റ് മന്ദിരത്തിലും സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നുമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞത്. സുരക്ഷാവീഴ്ച്ച വിലയിരുത്താന്‍ രാവിലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി കടുത്ത അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സുരക്ഷാച്ചുമതലയുളള 7 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തിലാണ് രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍നിന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടിയിറങ്ങിയത്. ഉച്ചയ്ക്ക് സഭ പിരിയുന്നതിന് മുന്‍പ് ഒരുമണിയോടെ ശൂന്യവേള നടക്കുമ്പോഴായിരുന്നു സംഭവം. ഷൂസില്‍ ഒളിപ്പിച്ചുവെച്ച സ്‌മോക് സ്‌പ്രേ അക്രമികള്‍ സഭയിലേക്ക് എറിഞ്ഞു.
സംഭവത്തില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നീ യുവാക്കളാണ് അറസ്റ്റിലായത്. പാര്‍ലമെന്റിന് പുറത്ത് സ്‌മോക് സ്‌പ്രേയുമായി മുദ്രാവാക്യം വിളിച്ച അമോല്‍ ഷിന്‍ഡെ, നീലം എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മൈസൂര്‍ കുടക് മണ്ഡലത്തിലെ ബിജെപി എംപി പ്രതാപ് സിന്‍ഹയാണ് സന്ദര്‍ശക പാസിന് ശുപാര്‍ശ ചെയ്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് പാര്‍ലമെന്റില്‍ കയറി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ്രതികളുടെ മൊഴി.