ഡൽഹി: പാർലമെറ്റില്‍ ബുധനാഴ്ച നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. അക്രമികൾക്ക് പാസ് നല്‍കിയത് മറ്റേതെങ്കിലും എംപിമാരായിരുന്നെങ്കിൽ എന്താകും സ്ഥിതിയെന്നാണ് രാജ്ദീപ് ചോദിക്കുന്നത്. "പാർലമെന്‍റിൽ അതിക്രമിച്ച് കയറിയവർക്ക് പാസ് നൽകിയത് എംപിമാരായ ഉവൈസിയോ ഡാനിഷ് അലിയോ ആയിരുന്നെങ്കില്‍? എന്താകുമെന്ന് ചിന്തിച്ചു നോക്കു" എന്നായിരുന്നു രാജ്ദീപിന്‍റെ എക്സ് പോസ്റ്റ്.
ബുധനാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച സുരക്ഷ വീഴ്ച പാർലമെന്‍റിൽ ഉണ്ടായത്. സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയുടെ നടുത്തളത്തിലേക്ക് ചാടി മുദ്രാവാക്യം വിളിക്കുകയും പുകമറ സൃഷ്ടിക്കുകയായിരുന്നു അക്രമികള്‍. മൈസൂര്‍ ബിജെപി എംപി പ്രതാപ് സിംഹയുടെ പാസിലാണ് അക്രമികള്‍ സന്ദര്‍ശക ഗാലറിയില്‍ എത്തിയത്. കൃത്യം ആസൂത്രണം ചെയ്ത അഞ്ചുപേര്‍ പോലീസ് പിടിയിലായി. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തി കേസെടുത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ ഈ വിഷയത്തില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പിടിയിലായ പ്രതികൾ മുസ്‍ലിം പേരുകാരോ, പാസ് നല്‍കിയ എംപി പ്രതിപക്ഷക്കാരനോ ആയിരുന്നെങ്കിൽ രാജ്യം കത്തുമായിരുന്നെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഫേസ് ബുക്ക് വഴിയാണ് പ്രതികള്‍ പരിചയപ്പെട്ടതെന്നാണ് സൂചന. തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകപ്രശ്നം, മണിപ്പൂർ എന്നീ വിഷയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിച്ചതെന്നാണ് പ്രതികളുടെ മൊഴി.