മുംബൈയിലെ ധാരാവി പുനർവികസന പദ്ധതി അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ കോണ്‍ഗ്രസ്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ ജീവിക്കുന്ന പാവപ്പെട്ടവരെയല്ല അദാനിയെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി കൊണ്ടുവന്നിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ധാരാവി അദാനിക്ക് നല്‍കുന്നതിനെതിരെ ശിവ സേനയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം വമ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഈ സംഘടിത കൊള്ളക്കെതിരെയാണ് മഹാ വികാസ് ആഘാടി (മഹാരാഷ്ട്രയിലെ പ്രതിപക്ഷ കൂട്ടായ്മ) ഡിസംബർ 16 ന് ധാരാവി നിവാസികളെ അണിനിരത്തി പ്രതിഷേധിച്ചത്' എന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവി ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ ചെലവിൽ മൊദാനി (മോദി പ്ലസ് അദാനി) എങ്ങനെ സമ്പന്നരാകുന്നുവെന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. പ്രധാനമന്ത്രിയുടെയും ഭരണകക്ഷിയുടെയും പൂർണ പിന്തുണയോടെ, ആധുനിക ഇന്ത്യയില്‍ ഏറ്റവും വലിയ കൊള്ള എങ്ങനെ തുടരുന്നു എന്നതിന്റെ ഓർമപ്പെടുത്തലും എന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു മിനി-ഇന്ത്യയെന്ന് വിളിക്കാവുന്ന, 7 ലക്ഷം ആളുകള്‍ അതിവസിക്കുന്ന, വളരെ വൈവിധ്യമാർന്നതും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു കമ്മ്യൂണിറ്റിയാണ് ധാരാവി. സർക്കാരിന് 100 കോടി രൂപയിലധികം വാർഷിക വരുമാനം ഉണ്ടാക്കികൊടുക്കുന്ന ചെറുകിട സ്വതന്ത്ര ബിസിനസുകൾ അവിടെയുണ്ട്. എന്നിട്ടും ഇവരിൽ ഭൂരിഭാഗവും കുടിയൊഴിപ്പിക്കപ്പെടുമെന്നും 54,461 ചേരി നിവാസികൾക്കു മാത്രമാണ് ധാരാവിയിൽ ഒരു പുനരധിവാസ ഭവനം ലഭിക്കുകയുള്ളൂവെന്നും രേഖകൾ കാണിക്കുന്നു. സാധാരണ ഇന്ത്യക്കാരുടെ പോക്കറ്റിൽ നിന്നും പണമെടുത്ത് മൊദാനിമാര്‍ക്ക് തിന്ന് കൊഴുക്കാനുള്ള അവസരം സൃഷ്ടിക്കുക മാത്രമാണ് ഈ കൊള്ളയുടെ ഉദ്ദേശം എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.