ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവുമായ കെ പൊന്മുടിയ്ക്കും ഭാര്യയ്ക്കും മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയും. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. മന്ത്രിയും ഭാര്യയും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി തെളിഞ്ഞെന്നും അഴിമതി നിരോധന നിയമപ്രകാരം ഇവർ കുറ്റക്കാരാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ പൊൻമുടിക്ക് എംഎല്‍എ സ്ഥാനവും മന്ത്രി സ്ഥാനവും നഷ്ടമാകും. 2006-2011 കാലയളവിൽ കരുണാനിധി മന്ത്രിസഭയിൽ ഖനന വകുപ്പ് കൈകാര്യം ചെയ്തിരുന്ന പൊന്മുടി രണ്ട് കോടിയോളം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.
30 ദിവസത്തിനുള്ളിൽ മന്ത്രിക്കും ഭാര്യക്കും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. അതിനു ശേഷമാകും വിധിയിൽ ശിക്ഷ അനുഭവിക്കണമോ എന്ന് വ്യക്തമാവുക. പൊൻമുടി തെറ്റ് ചെയ്തത് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്. ഇത് ഭാവി തലമുറയെ ബാധിക്കുന്ന വിഷയമാണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പൊന്മുടിക്കെതിരായ ഉത്തരവ് ഡിഎംകെയ്ക്ക് നിര്‍ണായകമാണ്. ഉത്തരവിനെതിരെ മന്ത്രി സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1989-ൽ ആണ് പൊന്മുടി വില്ലുപ്പുരത്തുനിന്നും മത്സരിച്ച് എംഎൽഎ ആയി സഭയിലെത്തുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ഖനി, ഗതാഗതം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നയാളാണ് പൊന്മുടി. എ ഐ എ ഡി എം കെ വിട്ട് ഡിഎംകെയിലെത്തിയ മന്ത്രി സെന്തിൽ ബാലാജി കളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ കാത്ത് ജയിലിൽ കഴിയവെ മറ്റൊരു മന്ത്രിക്കെതിരെ ഹൈക്കോടതി വിധി വന്നത് ഡിഎംകെയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.