വത്തിക്കാൻ സിറ്റി: ക്രിസ്മസ് ദിനത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇസ്രായേല്‍- ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ അമിതമായ ആഘോഷങ്ങളില്ലാതെ ഇരകള്‍ക്കായി പ്രാര്‍ത്ഥിയ്ക്കു എന്നായിരുന്നു മാർപാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം. ഉണ്ണിയേശു ജനിച്ചു വീണ മണ്ണില്‍ സമാധാന സന്ദേശം മരിച്ചുവെന്നും ഒരിക്കൽകൂടി സമാധാനത്തിന്റെ രാജകുമാരൻ തിരസ്കരിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നല്കിയ ക്രിസ്മസ് ദിന സന്ദേശത്തിലായിരുന്നു മാർപ്പാപ്പ സമാധാനത്തിന് ആഹ്വാനം ചെയ്തത്.
ഗാസയിലെ യുദ്ധം ഇനിയും കടുപ്പിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മാര്‍പാപ്പ യുദ്ധത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. യുദ്ധത്തെക്കുറിച്ചും അക്രമത്തെ കുറിച്ചും പരാമര്‍ശിച്ച പ്രസംഗത്തില്‍ അദ്ദേഹം ഗാസയുടെയും ഇസ്രായേലിന്റെയും പേരെടുത്ത് പറഞ്ഞില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആയുധങ്ങളുടെ ബലം കൊണ്ടല്ല, മറിച്ച് അടിത്തട്ടിൽ നിന്നുള്ള സ്നേഹപ്രകടനത്തിൽ നിന്നേ അനീതി ഇല്ലാതാക്കാൻ സാധിക്കൂ എന്ന് മാര്‍പാപ്പ പറഞ്ഞു. ഈ ക്രിസ്മസ് ദിനത്തിൽ യാതനകളും ദുരിതങ്ങളും അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം, പട്ടിണിയും അടിമത്തവും നേരിടുന്നവരെ കുറിച്ച് ചിന്തിക്കാം. ദൈവപുത്രന്‍ ഹൃദയങ്ങളിൽ മനുഷ്യത്വം നിറയ്ക്കട്ടെയെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.
ചടങ്ങില്‍ 6,500 ഓളം വിശ്വാസികള്‍ പങ്കെടുത്തു. വളരെ ലളിതമായ രീതിയിലായിരുന്നു ചടങ്ങുകള്‍. ബത്‌ലഹേമിൽ ഇത്തവണ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ക്രിസ്മസ്. ഇന്നലെ നടക്കേണ്ടിയിരുന്ന തിരുപ്പിറവി ആഘോഷവും ഒഴിവാക്കി. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിറിയയും ക്രിസ്മസ് ആഘോഷങ്ങൾ ഒഴിവാക്കി.