ഊട്ടി: ഊട്ടിയില്‍ മഞ്ഞു വീഴ്ച്ച ആരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഞ്ഞു വീഴ്ച്ചയെ തുടര്‍ന്ന് താപനില ഒരു ഡിഗ്രി സെല്‍ഷ്യസിലെത്തി. തലകുന്ത, ഊട്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരം, റെയ്സ്കോഴ്സ് മൈദാനം, കാന്തല്‍ എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച്ചയുണ്ടായത്. തുടര്‍ന്ന് മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ച പുല്‍മേടുകള്‍ വെള്ള നിറത്തിലായി. സാധാരണയായി നവംബര്‍ മാസത്തിലാണ് മഞ്ഞു വീഴ്ച്ച ആരംഭിക്കാറുള്ളത്. മഴ തുടർച്ചയായി പെയ്തതതോടെ ഇത്തവണ മഞ്ഞുവീഴ്ച വൈകുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മഞ്ഞുവീഴ്ച ഊട്ടിയിലെ കാര്‍ഷിക മേഖലയെ കാര്യമായി ബാധിക്കും. തേയില, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ബീന്‍സ് എന്നിവ കരിയും. ഊട്ടി സസ്യോദ്യാനത്തില്‍ ഇതുവരെ മഞ്ഞു വീഴ്ച്ച ഉണ്ടായിട്ടില്ല. ഈ പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനില 7.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. വരും ദിവസങ്ങളില്‍ മഞ്ഞു വീഴ്ച്ചയും തണുപ്പും കൂടാനാണ് സാധ്യത. മഞ്ഞുവീഴ്ച കാണാനും ചിത്രങ്ങൾ എടുക്കാനും സഞ്ചാരികൾ ഊട്ടിയിലേക്ക് എത്തിത്തുടങ്ങി. സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലാണ് കൂടുതല്‍ വിനോദസഞ്ചാരികള്‍ ഊട്ടിയിലെത്തുക.