തിരുവനന്തപുരം: തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപി. ഏഷ്യാനെറ്റ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് മതിയായെങ്കിൽ അവർക്ക് തന്നെ മാറ്റാൻ തീരുമാനിക്കാം. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങളുമായുള്ള തന്‍റെ ആത്മബന്ധവും, എംപി എന്ന നിലയിലുള്ള പ്രവര്‍ത്തനവും മുതല്‍കൂട്ടാണ്. അതുകൊണ്ട് ഇത്തവണ താന്‍ മത്സരിക്കുന്നത് തന്‍റെ തന്നെ മുന്‍കാല റെക്കോര്‍ഡുകളോടാണ് എന്ന് തരൂര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇത്തവണത്തേത് ലോക്സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രിയാവുക എന്നത് തന്‍റെ ഒരു സ്വപ്നമായിരുന്നു. അവസാന മത്സരത്തിനാണ് ഇറങ്ങാന്‍ പോകുന്നത് എന്നതിനര്‍ത്ഥം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്നല്ല. ലോക്സഭയിലേക്ക് ഇനി ഇല്ല എന്നാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അങ്ങനെ ഒരു ചിന്തയില്ല എന്നും ശശി തരൂർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2009 മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗമാണ് തരൂര്‍. ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രാസംഗികനും കൂടിയാണ് തരൂർ. യുപിഎ സര്‍ക്കാറില്‍ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.