ജറുസലേം: ഗാസയില്‍ ഹമാസിനെ ഇല്ലാതാക്കുക സാധ്യമല്ലെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി യെഹൂദ് ഓൽമെർട്ട്. യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഹമാസിനെ പരാജയപ്പെടുത്തുന്നതിന് ഇസ്രായേല്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും യെഹൂദ് ഓൽമെർട്ട് ഒരു ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.
വരും ദിവസങ്ങള്‍ ഇസ്രേയലിന് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഗാസയിലെ വംശഹത്യയാണ് പ്രധാന ലക്ഷ്യമെന്ന് നെതന്യാഹു സമ്മതിച്ചിരുന്നു. ഇസ്രേയലികള്‍ക്ക് വേണ്ടിയല്ല ഹമാസിനെ ഉന്മൂലനം ചെയ്യുന്നത്. അത് നെതന്യാഹുവിന്‍റെ മാത്രം ലക്ഷ്യമാണ്. ഹമാസിന്റെ നാശം എളുപ്പമല്ല. അവരുടെ നേതാവ് യഹിയ സിന്‍വര്‍ കൊല്ലപ്പെടുകയാണെങ്കില്‍ പോലും സാധിക്കില്ല. യുദ്ധത്തിന്‍റെ രണ്ടാം ഘട്ടം തുടങ്ങുന്നതിനു മുന്‍പ് ഇസ്രേയല്‍ നിര്‍ണായകമായ ഒരു തീരുമാനം എടുക്കണമെന്നും യെഹൂദ് ഓൽമെർട്ട് പറഞ്ഞു. നെതന്യാഹുവിന്‍റെ ലക്ഷ്യങ്ങള്‍ നടക്കാന്‍ പോകുന്നില്ലന്നും യുദ്ധാനന്തരം ഹമാസ് ദുർബലമായാലും ഗാസയുടെ അതിർത്തിയിൽ നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുദ്ധം നിര്‍ത്താതെ ബന്ദികളെ മോചിപ്പിക്കില്ലന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഹമാസ് നേതൃത്വം. യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ ഇസ്രേയലിന് കൂടുതല്‍ ആയുധങ്ങൾ അനുവദിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു കഴിഞ്ഞു. ആക്രമണം അവസാനിപ്പിക്കാത്ത സാഹചര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലന്ന് ഹമാസും വ്യക്തമാക്കി. ഒക്ടോബര്‍ 7ന് തുടങ്ങിയ യുദ്ധത്തില്‍ പലസ്തീനില്‍ മാത്രം 20000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.