അന്തിക്കാട്: സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമ തന്‍റെ ജീവിതത്തില്‍ കൊണ്ട് വന്ന മാറ്റത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സന്ദേശം സിനിമ കണ്ടതിന്‍റെ പിറ്റേന്ന് മുതലാണ് താന്‍ ജോലിയ്ക്ക് പോയി തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍റെ 139–ാം സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ പ്രഥമ ജനറൽ സെക്രട്ടറി എൻജി ജയചന്ദ്രനെ ആദരിച്ച ചടങ്ങിൽ സംസാരിക്കുയായിരുന്നു സതീശൻ. അതിഥിയായി വേദിയില്‍ സത്യന്‍ അന്തിക്കാടും ഉണ്ടായിരുന്നു.
എൽഎൽബി പഠനം പൂര്‍ത്തിയാക്കി. നല്ല മാർക്കോടെ പാസായി എൻറോൾ ചെയ്തങ്കിലും, കെഎസ്‌യു വിട്ട് പോകാനുള്ള മടി കാരണം ജോലിക്കു പോകാതെ ഉഴപ്പി നടക്കുകയായിരുന്നു. പ്രാക്ടീസ് ചെയ്യാൻ പോയില്ല. ആ സമയത്താണ് സന്ദേശം സിനിമ കാണുന്നത്. സിനിമയുടെ അവസാനം ശ്രീനിവാസൻ എല്ലാ രാഷ്ട്രിയ പ്രവർത്തനവും ഉപേക്ഷിച്ച് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോവുകയാണ്. സിനിമ കണ്ട പിറ്റേ ദിവസം തൊട്ട് താന്‍ വാക്കിന്‍ ഓഫിസിൽ പോയിത്തുടങ്ങി. ഈ സംഭവം ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.
എട്ടു വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തതിന്റെ പരിചയ സമ്പത്ത് ഇന്ന് രാഷ്ട്രീയക്കാരനെന്ന നിലയിൽ പിന്‍ബലവും, നിയമപരമായ കാര്യങ്ങൾ സംസാരിക്കുമ്പോഴും, ഇടപെടുമ്പോഴും വലിയ അനുഭവമാണ് നല്‍കുന്നത്. ഇതിന്‍റെയെല്ലാം കാരണക്കാരനാണ് സത്യന്‍ അന്തിക്കാടെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ടതിന്‍റെ പിറ്റേന്ന് രാവിലെ മുതല്‍ താന്‍ എന്നും ഓഫീസില്‍ ഹാജരായിരുന്നുവെന്നും, പിന്നീട് വളരെ ആത്മാർഥമായി ജോലി ചെയ്തിരുന്നതായും അദ്ദേഹം ഓര്‍മ്മിച്ചു.