ഡൽഹി: ഗുസ്തി താരങ്ങളുടെ നീതിക്കായുള്ള പ്രതിഷേധം തുടരുന്നു. ലോക ചാംപ്യന്‍ഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ടും പുരസ്കാരങ്ങള്‍ മടക്കി നൽകി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്‍പില്‍ ഖേൽരത്ന, അർജുന അവാർഡുകൾ വച്ചു. പ്രതിഷേധിക്കാന്‍ നീക്കമുണ്ടായിരുന്നങ്കിലും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് കർത്തവ്യപഥില്‍ അവാർഡുകൾ വച്ച് അവര്‍ മടങ്ങുകയായിരുന്നു. അവാര്‍ഡുകള്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പുരസ്ക്കാരങ്ങള്‍ തിരിച്ച് നല്‍കുമെന്നറിയിച്ച് നേരത്തെ തന്നെ പ്രധാനമന്ത്രിയ്ക്ക് വിനേഷ് ഫോഗട്ട് കത്തയച്ചിരുന്നു. രാജ്യത്തിനു വേണ്ടി മെഡലുകള്‍ നേടിയ ഞങ്ങള്‍ നീതി ആവശ്യപ്പെടുമ്പോള്‍ രാജ്യദ്രോഹികളായി മുദ്രകുത്തി. സർക്കാർ വാക്ക് പാലിച്ചില്ല. നീതി നിഷേധിക്കപ്പെട്ടതായും വിനേഷ് ഫോഗട്ട് കത്തില്‍ വ്യക്തമാക്കിയിരുന്നു.
ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ബിജെപി എംപി ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിന്റെ സഹായിയായ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രതിഷേധം കൂടുതല്‍ ശക്തമായി. തുടര്‍ന്ന് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചു. ഒളിംപിക് മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പത്മശ്രീ തിരികെ നല്‍കി. പുതിയ ഭരണ സമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടെങ്കിലും, ഗുസ്തി താരങ്ങള്‍ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഇത്തരം അംഗീകാരങ്ങൾക്ക് അർഥമില്ലെന്ന് വിനേഷ് പറഞ്ഞു.