ഡൽഹി: ഇനി മുതൽ നിരാഹാര സമരം ക്രിമിനല്‍ കുറ്റമാകും. പുതിയ നിയമ ഭേദഗതി അനുസരിച്ച് മരണം വരെ നിരാഹാര സത്യാഗ്രഹം തുടരുന്നവര്‍ക്കെതിരെ കേസേടുക്കാം. ഒരു പൊതുസേവകന്‍റെ ജോലിയില്‍ തടസ്സം നില്‍ക്കുകയോ അല്ലെങ്കില്‍ മറ്റെന്തങ്കിലും കാര്യത്തിന് നിർബന്ധിക്കുന്നതിനായോ ആത്മഹത്യക്ക് ശ്രമിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമാകും. ഒരു വര്‍ഷം സാധാരണ തടവോ, പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ അതുമല്ലെങ്കില്‍ സാമൂഹിക സേവനത്തിനോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്.
സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി വിഭാവനം ചെയ്ത അഹിംസാത്മകമായ ഒരു സമര രീതിയാണ് നിരാഹാര സത്യാഗ്രഹസമരം. ആഹാരത്തെ നിരാകരിക്കുക (വെടിയുക) എന്നതാണ് ഈ സമര രീതികൊണ്ടുദ്ദേശിക്കുന്നത്. നിരാഹാരം നടത്തുന്ന വ്യക്തിയെ നിർബന്ധപൂർവ്വം ഭക്ഷണം നൽകി സമരം അവസാനിപ്പിക്കുക എന്ന നയം ഭരണകൂടങ്ങൾ സ്വീകരിക്കാറുണ്ട്. ഗാന്ധിയെക്കൂടാതെ, ജതിൻ ദാസ് , ഭഗത് സിംഗ് എന്നിവരുൾപ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ നിരാഹാര സമരമുറ അനുഷ്ടിച്ചിരുന്നു. 116 ദിവസം നിരാഹാരമിരുന്ന് റെക്കോര്‍ഡിട്ടിട്ടുണ്ട് ഭഗത് സിംഗും ബടുകേശ്വർ ദത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വാതന്ത്ര്യാനന്തരം, 1952-ൽ ആന്ധ്രാ സംസ്ഥാനത്തിനായി 56 ദിവസത്തെ നിരാഹാര സമരം നടത്തി ജീവന്‍ വെടിഞ്ഞ പോരാളിയാണ് പോറ്റി ശ്രീരാമുലു. അദ്ദേഹത്തിന്റെ മരണമാണ് സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയിൽ നിർണായകമായത്.
മുന്‍പ് നിരാഹാര സത്യാഗ്രഹം നടത്തിയവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിനെതിരായ ഐ പി സി യിലെ 309 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ 1992 ലെ രാമമൂര്‍ത്തി കേസില്‍ ഇത്തരത്തില്‍ കേസെടുക്കാനാകില്ലെന്ന് തമിഴ്നാട് ഹൈക്കോടതി ഉത്തരവിട്ടു.
ഈ വകുപ്പ് ഒഴിവാക്കണമെന്ന് സുപ്രീംകോടതിയും രണ്ട് തവണ ലോ കമ്മിഷനും നിര്‍ദേശിച്ചിരുന്നു. ഐ പി സി യിലെ 309 -ാം വകുപ്പിലും, ലോ കമ്മിഷന്റെ 42, 210 റിപ്പോര്‍ട്ടുകളിലുമാണ് റദ്ദ് ചെയ്യണമെന്ന ശുപാര്‍ശ. 1978 -ൽ മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ ഇതിനെതിരെ ബില്ലും കൊണ്ടു വന്നിരുന്നു. പക്ഷെ ലോക്സഭയില്‍ പാസക്കുന്നതിന് മുന്‍പ് സര്‍ക്കാരിന് അധികാരം നഷ്ട്ടമായി.