ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പ് നാളെ നടക്കും. സംഘർഷ സാധ്യതയുള്ളതിനാല്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്താകെ സര്‍ക്കാര്‍ സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ അവാമി ലീഗ് സര്‍ക്കാരിന്റെ കാലാവതി 2024 ജനുവരി 29 ന് അവസാനിക്കും. തെരഞ്ഞെടുപ്പ് സുതാര്യമായി നടക്കുമെന്ന് ബംഗ്ലാദേശ് പ്രസിഡന്റ് ഷെയ്ഖ് ഹസീന പറഞ്ഞു. അവരുടെ പാര്‍ട്ടിയായ അവാമി ലീഗ് അധികാരം നിലനിര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടി ബിഎന്‍പി ശ്രമിക്കുന്നത്. ബിഎന്‍പിയുടെ ആവശ്യങ്ങള്‍ ഭരണപക്ഷം അംഗീകരിക്കാത്തതിനാല്‍ പലയിടത്തും അക്രമങ്ങള്‍ പുറപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് കോസ്റ്റ് ഗാർഡ്, ബോർഡർ ഗാർഡ് ബംഗ്ലാദേശ് (ബിജിബി), റാപ്പിഡ് ആക്ഷൻ ബറ്റാലിയന്നും (ആർഎബി) ചേര്‍ന്നാണ്.
മലയോര മേഖല ബംഗ്ലാദേശ് വ്യോമസേനയും, അതിർത്തി പ്രദേശങ്ങള്‍ ബിജിബിയും, തീരദേശ പ്രദേശങ്ങള്‍ കോസ്റ്റ് ഗാര്‍ഡും, സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. കൂടാതെ സംയുക്ത സെല്ലിന് രൂപം നല്‍കുകയും ചെയ്യും. ഈ സെല്ലില്‍ നിയമപാലകരും വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടും. നിലവിലെ സര്‍ക്കാര്‍ നിരസിച്ച വേട്ടെടുപ്പ് സംഘടിപ്പിക്കാൻ ബിഎൻപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രസിഡന്റ് ഷെയ്ഖ് ഹസീനയ്ക്ക് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ രാജ്യാന്തര തലത്തില്‍ നിന്നും സമ്മർദ്ദമുണ്ട്. 1971 ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം ദേശീയ പാർലമെറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ബംഗ്ലാദേശിൽ 11 പൊതുതെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്.
അതിനിടെ, ബംഗ്ലാദേശില്‍ വെള്ളിയാഴ്ച പാസഞ്ചർ ട്രെയിനില്‍ തീപിടുത്തമുണ്ടായി അഞ്ച് പേർ മരിച്ചു. ബംഗ്ലാദേശിലെ ജെസ്സോറിൽ നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. സംഭവം പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി ചെയ്തതാണോ എന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു. തീപിടിത്തത്തില്‍ ട്രെയിനിന്‍റെ നാല് കോച്ചുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ട്രെയിനില്‍ ഇന്ത്യക്കാരും യാത്ര ചെയ്തിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. കഴിഞ്ഞ മാസവും ഇത്തരത്തില്‍ മറ്റെരു സംഭവം നടന്ന് നാല് പേര്‍ മരണപ്പെട്ടിരുന്നു.