ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനത്ത് എത്തി. അഞ്ച് സ്പോട്ടുകളിൽ ഒന്നായ ലാഗ്രാഞ്ച് പോയിന്റ് 1 (L1) ന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലാണ് പ്രവേശിച്ചത്. സൂര്യനെ കൂടുതല്‍ നിരീക്ഷിക്കാനും പഠിക്കാനുമായി 2023 സെപ്റ്റംബര്‍ 2ന് ശ്രീഹരി കോട്ടയില്‍ നിന്നാണ് വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ പേടകത്തിന് ഗ്രഹണങ്ങളില്ലാതെ സൂര്യനെ കാണാൻ കഴിയുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്‍റ്റില്‍ 1 (L1) നിന്ന് സൂര്യന്‍റെ കൊറോണ നിരീക്ഷിക്കാനും അതിന്റെ തീവ്രമായ ചൂട് മനസ്സിലാക്കാനും സാധിക്കും. ലാഗ്രാഞ്ച് പോയിന്‍റ് ഒരു സവിശേഷ മേഘലയാണ്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഗുരുത്വാകർഷണം തുല്യാവസ്ഥയില്‍ നിലനിര്‍ത്തുന്ന പ്രദേശമാണത്. ചന്ദ്രൻ, ചൊവ്വ, ശുക്രൻ തുടങ്ങിയവയുടെ സ്വാധീനം കൊണ്ട് സമ്പൂർണ്ണ ന്യൂട്രലൈസേഷൻ സാധ്യമല്ലെങ്കിലും, നിരീക്ഷണത്തിന് സ്ഥിരതയുള്ള ഒരു സ്ഥാനമാണ്.
നിരവധി പൊട്ടിത്തെറികള്‍ സംഭവിച്ചേക്കാവുന്ന വളരെ വലിയ നക്ഷത്രമാണ് സൂര്യന്‍. കൂടാതെ സൗരയൂഥത്തിൽ വലിയ അളവിൽ ഊർജ്ജം പുറത്തുവിടുകയും ചെയ്യുന്നു. അത്തരം സ്ഫോടനാത്മക സൗരപ്രതിഭാസങ്ങൾ ഉണ്ടാകുകയാണെങ്കില്‍ അത് ഭൂമിയുടെ ബഹിരാകാശ പരിതസ്ഥിതിയിൽ വലിയ തരത്തിലുള്ള അസ്വസ്ഥതകൾക്ക് വഴിയൊരുക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകം ലക്ഷ്യ സ്ഥാനത്തെത്തിയ ഉടന്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ എക്സ് പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒയെ പ്രശംസിക്കുകയും, ഇന്ത്യ മറ്റൊരു നാഴികക്കല്ല് സൃഷ്ടിച്ചതായും എഴുതി.