ചെന്നൈ: കൗമാരക്കാർക്കിടയില്‍ തരംഗം സൃഷ്ട്ടിക്കുന്ന ലോക പ്രശസ്ത കൊറിയന്‍ പോപ്പ് ഗായക സംഘമായ ബിടിഎസിനെ കാണാന്‍ കൊറിയയിലേക്ക് വീടുവിട്ടിറങ്ങിയ 13കാരികളായ മൂന്ന് പെണ്‍കുട്ടികളെ പോലീസ് വെല്ലൂരിലെ കാട്പാഡിയില്‍നിന്ന് കണ്ടെത്തി. രണ്ടു ദിവസം മുന്‍പാണ് കുട്ടികളെ കാണാതായത്. ഇവര്‍ തിരിച്ച് വീട്ടിലേക്ക് വരാന്‍ നില്‍ക്കവെയാണ് പോലീസ് കണ്ടെത്തി തിരിച്ചെത്തികുന്നത്. തങ്ങളുടെ സമ്പാദ്യമായ കുടുക്കപൊട്ടിച്ച് ശേഖരിച്ച 14000 രൂപയുമായാണ് ഇവര്‍ ഇറങ്ങിയത്.
കപ്പല്‍ മാര്‍ഗം ദക്ഷിണകൊറിയയില്‍ എത്താമെന്നയിരുന്നു കുട്ടികല്‍ കരുതിയത്. ഒരുമാസം മുന്‍പ് തന്നെ കുട്ടികള്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ചെന്നൈയിലെത്തിയ ശേഷം എങ്ങനെയെങ്കിലും വിശാഖപട്ടണത്തേക്ക് യാത്ര തിരിക്കുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. വിശാഖപട്ടണത്തു നിന്ന് സിയോളിലെത്താമെന്നൊക്കെ ഓണ്‍ലൈനിലൂടെ കുട്ടികള്‍ മനസിലാക്കി. ബിടിഎസ് ഗാനങ്ങളിലെ വരികളിലൂടെ കൊറിയന്‍ ഭാഷയെ കുറിച്ച് പ്രാഥമിക കുട്ടികള്‍ക്കുണ്ടായിരുന്നു. കൂടാതെ ബാന്‍ഡിനെക്കുറിച്ചും ബാന്‍ഡ് അംഗങ്ങളെക്കുറിച്ചും ഇവര്‍ കൂടുതല്‍ പഠിച്ചു. കരൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.
കുട്ടികള്‍ വീടുവിട്ടിറങ്ങിയതിനു ശേഷം ഹോട്ടലുകളില്‍ മുറി എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചെന്നൈയിലെത്തി ഹോട്ടലുകളും മറ്റും കയറി ഇറങ്ങിയതോടെ കുട്ടികളുടെ പോകാനുള്ള ആവേശം കുറഞ്ഞു. മടങ്ങി വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ സമയത്താണ് പൊലിസ് അന്വേഷണം ആരംഭിക്കുന്നത്. ചെന്നൈയില്‍ നിന്ന് ഈറോഡിലേക്ക് ട്രെയിനില്‍ യാത്ര തിരിച്ച സംഘം ഭക്ഷണം വാങ്ങാനായി കാട്പാഡിയില്‍ ഇറങ്ങി. പക്ഷെ അവിടെ വെച്ച് അവര്‍ക്ക് ട്രെയിന്‍ മിസ്സാകുകയും ചെയ്തു. രാത്രി റെയില്‍വേ സ്റ്റേഷനില്‍ കണ്ട പെണ്‍കുട്ടികളെ സംശയം തോന്നിയ റെയില്‍വേ പോലീസ് കൂട്ടികൊണ്ട് പോയി വെല്ലൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് കൈമാറി. കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷം രക്ഷിതാക്കളുടെ കൂടെ വിട്ടയക്കും.