മുംബൈ: നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തിയ തമിഴ് ചിത്രം അന്നപൂരണിക്കെതിരെ മുംബൈ പൊലീസില്‍ പരാതി. ചിത്രം മത വികാരം വ്രണപ്പെടുത്തുന്നുവെന്നും 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് ആരോപണം. രമേഷ് സോളങ്കി എന്നയാളാണ് പരാതി നല്‍കിയത്. ചിത്രം ഹിന്ദു വിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്.
ചിത്രത്തില്‍ രാമനെയും രാമായണത്തെയും തെറ്റായി അവതരിപ്പിക്കുന്നുവെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. ഹിന്ദു പൂജാരിയുടെ മകള്‍ ബിരിയാണി വയ്ക്കാനായി നമസ്‌കരിക്കുന്നു, നടന്‍ ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാപാത്രം വനവാസകാലത്ത് ഭഗവാന്‍ ശ്രീരാമനും മാംസം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് നടിയെ മാംസം കഴിക്കാന്‍ പ്രേരിപ്പിക്കുന്നു, ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നൊക്കെയാണ് പരാതിയില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡിസംബര്‍ 1 ന് തിയറ്റര്‍ റിലീസായ സിനിമ കാര്യമായ ശ്രദ്ധ നേടിയിരുന്നില്ല. തുടര്‍ന്ന് ഡിസംബര്‍ 29-ന് ഒടിടിയില്‍ റിലീസ് ചെയ്യുകയായിരുന്നു. ഒടിടിയില്‍ എത്തിയതിന് പിന്നാലെയാണ് മതവികാരം വ്രണപ്പെടുത്തിയതായി പരാതി ഉയര്‍ന്നത്. നവാഗതനായ നിലേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ് നിര്‍മ്മാണം.
നയൻതാര, ജയ്, നിലേഷ്, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയാണ് പരാതി. 2013-ൽ പുറത്തിറങ്ങിയ 'രാജാ റാണി' എന്ന ചിത്രത്തിന് ശേഷം നയന്‍താരയും ജയ്യും ഒന്നിക്കുന്ന ചിത്രമാണ് അന്നപൂരണി.