കോഴിക്കോട്: മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തിൽ കേരളത്തെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍. എംടി പറഞ്ഞത് മോദിക്കും പിണറായിക്കും ഒരുപോലെ ബാധകമാണെന്ന് മുരളീധരന്‍ പറഞ്ഞു. എൽ ഡി എഫ് കൺവീനർ ഇപി ജയരാജന് അത് മനസ്സിലാകാഞ്ഞിട്ടല്ലെന്നു സത്യം പറഞ്ഞാല്‍ പണി പോകുമെന്ന പേടിയാണ് അദ്ദേഹത്തിനെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എംടിയുടെ പ്രസംഗം മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിക്കട്ടെയെന്നും വിമര്‍ശനം പിണറായി വിജയനും മോദിക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. എംടിയുടെ ആർജവം മറ്റ് സാംസ്കാരിക നായകർക്കും മാതൃകയാകണമെന്നും ഇന്ന് സ്തുതി പാടുന്നവര്‍ക്കാണ് അവസരം എന്ന അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എംടിയുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തുവെന്നും ഇങ്ങനെ പ്രചരിപ്പിക്കുന്നത് ഇടതുവിരുദ്ധ അപസ്മാരം ബാധിച്ചവരാണെന്നും എല്‍ഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. 'ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ കണ്ട് വിഷമിച്ചിട്ടാകാം എംടി അങ്ങനെ പറഞ്ഞത്. പിണറായിയോട് എല്ലാവര്‍ക്കും വീരാരാധനയാണ്. അയ്യങ്കാളി, ശ്രീ നാരായണ ഗുരു, മന്നത്ത്, എ കെ ജി, എന്നിവരുടെ ചിത്രങ്ങൾ വെച്ച് ബഹുമാനിക്കുന്നത് പോലുള്ള ആദരവാണ് മുഖ്യമന്ത്രിയോട്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു എം ടി രാഷ്ട്രീയ വിമർശനം നടത്തിയത്. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃത മാര്‍ഗമാണെന്നും അധികാരമെന്നാല്‍ എല്ലായിടത്തും ആധിപത്യമോ സര്‍വ്വാധിത്യമോ ആണ്. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം ലഭിച്ചാല്‍ ആധിപത്യത്തിനുള്ള ഒരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു.