കൊല്‍ക്കത്ത: അയോധ്യയില്‍ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിഷ്ഠ നടക്കുന്ന ദിവസം കൊല്‍ക്കത്തയില്‍ സര്‍വ്വമത റാലി നടത്തുമെന്ന് മമതാ ബാനർജി അറിയിച്ചു. അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കിയ മമത അവിടെ ചെന്നിട്ട് എന്ത് ചെയ്യാനാണെന്നും ചോദിച്ചു. കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ പ്രാര്‍ത്ഥന നടത്തിയ ശേഷമായിരിക്കും റാലിയെന്ന് ചൊവ്വാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ അവർ പറഞ്ഞു.
'റാലിയില്‍ എല്ലാ മതത്തിലും ജാതിയിലും ഉൾപ്പെട്ടവര്‍ പങ്കെടുക്കും. ഹസ്രയിൽ നിന്ന് ആരംഭിക്കുന്ന റാലി കൊൽക്കത്തയിലെ പാർക്ക് സർക്കസ് മൈതാനിയിൽ അവസാനിക്കും. കാളിഘട്ട് ക്ഷേത്രത്തിൽ പൂജ നടത്തും. റാലിക്ക് വേണ്ടി തയ്യാറെടുക്കാന്‍ പാർട്ടിയുടെ എല്ലാ ജില്ലകളിലെയും നേതാക്കന്മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. റാലിയിലുടനീളം മസ്ജിദുകളും ക്ഷേത്രങ്ങളും പള്ളികളും ഗുരുദ്വാരകളും സന്ദർശിക്കും'- മമത പറഞ്ഞു. പലരും തന്നോട് രാമക്ഷേത്രത്തെ കുറിച്ച് ചോദിക്കുന്നുണ്ടെന്നും അതിനെ കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും മമത വ്യക്തമാക്കി. റാലി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരാണോ എന്ന ചോദ്യത്തിന് താന്‍ 'ഒരു കൗണ്ടർ ഇവന്റ്' ചെയ്യുകയാണെന്നായിരുന്നു മമതയുടെ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'എല്ലാ മതങ്ങളും തുല്യമാണ് എന്ന പ്രമേയമാണ് റാലിയിലൂടെ ഉദേശിക്കുന്നത്. അന്ന് പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം എല്ലാ ബ്ലോക്കുകളിലും എല്ലാ ജില്ലകളിലും വൈകുന്നേരം 3 മണിക്ക് റാലി നടത്തും'-മമത പറഞ്ഞു. രാമന്റെ പ്രാണപ്രതിഷ്ഠ തങ്ങളുടെ ജോലിയല്ലെന്നും അത് സന്യാസികളുടെ ജോലിയാണെന്നും മമത പറഞ്ഞു. ജനനേതാക്കള്‍ സമൂഹത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് പരിശ്രമിക്കേണ്ടത്. അത് താന്‍ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.