തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന നിലപാടിലുറച്ച് ലീഗ്. എല്ലാ തവണയും പോലെയല്ല, ഇത്തവണ തീര്‍ച്ചയായും വേണമെന്ന് പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. കോൺഗ്രസുമായുള്ള ഉഭയകക്ഷി ചർച്ചയിലായിരുന്നു ലീഗ് ഇക്കാര്യം ഉന്നയിച്ചത്. ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ്. എന്തായാലും ലീഗിന്‍റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിട്ടില്ല. സാദിഖലി തങ്ങൾ വിദേശത്ത് നിന്നെത്തിയാൽ പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹജ്ജ് യാത്ര നിരക്ക് ഏകീകരിക്കണമെന്നും കരിപ്പൂരിൽ നിന്നു പോകുന്നവരോട് മാത്രമുള്ള ഈ വിവേചനം ശരിയല്ലന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലങ്കില്‍ വയനാട് വേണമെന്നാണ് ലീഗിന്‍റെ മുഖ്യ ആവശ്യം. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നുണ്ടെങ്കില്‍ കണ്ണൂരോ വടകരയോ അല്ലെങ്കില്‍ കാസർഗോഡോ വേണം. കണ്ണൂരിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഇനി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. അതേസമയം സീറ്റുകൾ വർധിപ്പിക്കണം എന്ന ദേശീയ നിലപാടിന്റെ ഭാഗമായി കോണ്‍ഗ്രസ് ലീഗിന്‍റെ പൊന്നാനി കൈക്കലാക്കുമോ എന്ന ആശങ്കയും ലീഗിനുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് കുഞ്ഞാലിക്കുട്ടി ലീഗിന്‍റെ ആവശ്യം വ്യക്തമാക്കിയത്. ലീഗ് ഇത് ഉന്നയിച്ചപ്പോള്‍ കെ സുധാകരൻ അടക്കമുള്ള നേതാക്കൾ മയത്തിലാണ് പ്രതികരിച്ചത്. അഞ്ചാം തീയതി വിഷയം ചർച്ച ചെയ്യാൻ വീണ്ടും യോഗം ചേരും. ലീഗിന് അനുകൂലമായ നിലപാട് പാര്‍ട്ടി എടുത്താല്‍ ഒരു പക്ഷേ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടായേക്കാം.