ഡൽഹി: ഇന്ത്യയിലെ പുതിയ കാൻസർ കേസുകളും, മരണനിരക്കും സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2022-ൽ ഇന്ത്യയിൽ 14 ലക്ഷത്തിലധികം പുതിയ കേസുകളും 9 ലക്ഷത്തിലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡബ്ല്യുഎച്ച്ഒയുടെ കാൻസർ വിഭാഗമായ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) ആണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
ഇന്ത്യയില്‍ സ്ത്രീകളില്‍ 27 ശതമാനം സ്തനാർബുദവും 18 ശതമാനം സെർവിക്‌സ് ക്യാൻസര്‍ കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്മാരുടെ ഇടയില്‍ ചുണ്ടുകളിലും, വായിലും 15.6 ശതമാനവും ശ്വാസകോശത്തില്‍ 8.5 ശതമാനവും പുതിയ കേസുകള്‍ കണ്ടെത്തി. ഇതോടെപ്പം ഇന്ത്യയിലെ കാന്‍സര്‍ രോഗികളുടെ അതിജീവന കണക്കുകളും പുറത്തുവിട്ടു. അഞ്ച് വർഷത്തിനിടയില്‍ കാൻസർ സ്ഥിരീകരിച്ച 32.6 ലക്ഷം ആളുകൾ ജീവിച്ചിരിപ്പുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണക്കുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ 2050 ആകുമ്പോഴേക്കും പുതിയ കാൻസർ കേസുകളിൽ 77 ശതമാനം വര്‍ധനവുണ്ടാകുമെന്നും മരണ നിരക്കില്‍ നിന്ന് 18 ദശലക്ഷത്തിലധികമാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കുന്നു. ശ്വാസകോശ അർബുദവും സ്തനാർബുദവുമാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമാകുന്നത്. സെർവിക്കൽ ക്യാൻസർ മൂലമുള്ള മരണനിരക്ക് ഒമ്പതാം സ്ഥാനത്താണ്. HPV വാക്സിനേഷൻ, പതിവായുള്ള സ്ക്രീനിംഗ്, കാര്യക്ഷമമായ ചികിത്സ എന്നിവയിലൂടെ സെർവിക്കൽ ക്യാൻസർ നിയന്ത്രിക്കാൻ കഴിയും. കഴിഞ്ഞ ദിവസത്തെ ഇടക്കാല ബജറ്റിൽ 9 മുതൽ 14 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് സെർവിക്കൽ ക്യാൻസർ വാക്സിനേഷൻ നൽകാനുള്ള പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.