ലക്‌നൗ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഒന്നിച്ചുമത്സരിക്കാന്‍ ധാരണയിലെത്തി കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും. യുപിയില്‍ എസ്പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാനാണ് ധാരണയായത്. മധ്യപ്രദേശില്‍ എസ് പി ഖജൂറോ മണ്ഡലത്തില്‍ മാത്രം മത്സരിച്ച് ബാക്കി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇരുപാര്‍ട്ടികളും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യാ സഖ്യം രൂപീകരിച്ചതിനുശേഷം ഇതാദ്യമായാണ് സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവരുന്നത്.
നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച്ച രാവിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഖിലേഷിനെ വിളിച്ച് സംസാരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. അമേഠി, റായ്ബറേലി, വാരാണസി, മഹാരാജ്ഗഞ്ച്, ബന്‍സ്ഗാവ്, ഫത്തേപൂര്‍ സിക്രി, മഥുര, സഹാരന്‍പൂര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, ഝാന്‍സി, ബരാബങ്കി, ബുലന്ദ്ഷഹര്‍, അംഹോറ, സീതാപൂര്‍, ഡിയോറിയ എന്നീ മണ്ഡലങ്ങളിലാവും കോണ്‍ഗ്രസ് മത്സരിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എസ്പിയും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കുകയും ബിജെപിയെ പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് കോണ്‍ഗ്രസിന്റെ യുപി ചുമതലയുളള നേതാവ് അവിനാശ് പാണ്ഡെ പറഞ്ഞു. 2014-ല്‍ ബിജെപി അധികാരത്തിലെത്തിയത് യുപിയിലൂടെയാണ്. ഇനി 2024-ല്‍ എസ്പി- കോണ്‍ഗ്രസ്- ഇന്ത്യാ മുന്നണി വഴി യുപിയിലൂടെ തന്നെ അവരെ പുറത്താക്കുമെന്നാണ് എസ്പിയുടെ നേതാവ് രാജേന്ദ്ര ചൗധരി പറഞ്ഞത്. സീറ്റ് വിഭജനത്തില്‍ ധാരണയായതോടെ അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കും. ഫെബ്രുവരി 24-നോ 25-നോ അഖിലേഷ് രാഹുലുമായി വേദി പങ്കിടുമെന്നാണ് കരുതുന്നത്.