കൊച്ചി: വാര്‍ത്താ സമ്മേളനത്തിനെത്താന്‍ വൈകിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അസഭ്യപ്രയോഗം നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വി ഡി സതീശനും താനും ജേഷ്ഠാനുജന്മാരെ പോലെയാണെന്നും താന്‍ പറഞ്ഞതിനെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. 'സതീശന് ആലപ്പുഴ ഡിസിസിയുടെ ഒരു ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കാനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം വൈകിയത്. ഏറെ വൈകിയൊന്നുമില്ല. ഒരു 5 മിനിറ്റ് കഴിയുമ്പോഴേക്കും അദ്ദേഹം വന്നു. ഞാന്‍ എവിടെയും നേരെ വാ നേരെ പോ എന്ന് പറയുന്നയാളാണ്. ഇങ്ങനൊരു പ്രചാരണം കൊടുക്കുന്നത് ശരിയല്ല. സതീശനും ഞാനും ഇത്രയും നാള്‍ ഒരുമിച്ചായിരുന്നില്ലേ. സമരാഗ്നി ജാഥയ്ക്ക് എന്നോടൊപ്പമോ എന്നെക്കാളുമോ ഓടിനടന്നതും മുന്‍കൈ എടുത്തതും അദ്ദേഹമാണ്. അങ്ങനൊരാളെ മോശമാക്കാനോ തളളിപ്പറയാനോ എനിക്കാവില്ല. സതീശനും ഞാനും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. കാര്യങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്'- കെ സുധാകരന്‍ പറഞ്ഞു.
വിഷയത്തില്‍ വി ഡി സതീശനും പ്രതികരണവുമായി രംഗത്തെത്തി. ഇവനെവിടെ പോയി കിടക്കുകയാണ് എന്ന് ചോദിക്കാനുളള സ്വാതന്ത്ര്യം കെ സുധാകരനുണ്ടെന്നും മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നുമാണ് വി ഡി സതീശന്‍ പറഞ്ഞത്. 'പത്രസമ്മേളനം വൈകുമെന്ന് പറഞ്ഞു. പോകുന്ന വഴിക്ക് വൈഎംസിഎയില്‍ എനിക്ക് ചെസ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യാനുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ഒരല്‍പ്പം വൈകി. പ്രസിഡന്റ് അപ്പോ ചോദിച്ചു ഇവനെവിടെ പോയി കിടക്കുവാ എന്ന്. ഇത് സഹപ്രവര്‍ത്തകര്‍ തമ്മില്‍ പറയുന്നതല്ലേ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ഞങ്ങള്‍ ജേഷ്ഠാനുജ ബന്ധമുളളവരാണ്. നിങ്ങളിത് വല്യ വാര്‍ത്തയാക്കി. ഹൈക്കമാന്‍ഡ് ഇടപെട്ടു. എല്ലാവര്‍ക്കും താക്കീത് നല്‍കി. സമ്മതിച്ചു നിങ്ങളെ'- എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെ കെപിസിസി സമരാഗ്നിയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളന വേദിയിലാണ് വിവാദ സംഭവമുണ്ടായത്. വാര്‍ത്താസമ്മേളനം വിളിച്ചത് 10 മണിക്കായിരുന്നു. 10.28-ന് സുധാകരന്‍ സ്ഥലത്തെത്തി. പ്രതിപക്ഷ നേതാവ് എത്തിയില്ല. ഡിസിസി അധ്യക്ഷന്‍ ബാബു പ്രസാദിനോട് വിളിച്ചുനോക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നെയും 20 മിനിറ്റ് കാത്തിരുന്നിട്ടും വിഡി സതീശന്‍ എത്തിയില്ല. ഇതോടെ പ്രകോപിതനായ കെ സുധാകരന്‍ 'ഇയാളിതെവിടെ പോയി കിടക്കുന്നു... ' എന്ന് പറഞ്ഞുകൊണ്ട് അസഭ്യവാക്ക് പ്രയോഗിച്ചത്. ഇതോടെ ക്യാമറയുണ്ടെന്നും മൈക്ക് ഓണ്‍ ആണെന്നും ഓര്‍മ്മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുളള നേതാക്കള്‍ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കുകയായിരുന്നു.