ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 48 ലക്ഷത്തിലധികം പേരെഴുതിയ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ പരീക്ഷ റദ്ദാക്കി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ടാസ്‌ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു. കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയില്‍ ക്രമക്കേടിന് ശ്രമിച്ചതിന് നേരത്തെ 244 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് യുപി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആറ് മാസത്തിനകം വീണ്ടും പരീക്ഷ നടത്തുമെന്നും യുപി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സൗജന്യമായി വിദ്യാര്‍ത്ഥികളെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, പരീക്ഷ റദ്ദാക്കാനുളള യുപി സര്‍ക്കാരിന്റെ തീരുമാനം വിദ്യാര്‍ത്ഥികളുടെ വിജയമാണെന്നും ബിജെപി സര്‍ക്കാരിന്റെ തെറ്റായ നടപടികളുടെ പരാജയമാണെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'സംസ്ഥാന സര്‍ക്കാരിന് തൊഴില്‍ നല്‍കാന്‍ ഉദ്ദേശമില്ല. നേരത്തെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നപ്പോള്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ തെറ്റ് അംഗീകരിക്കുകയാണ്. പേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ട ക്രിമിനലുകള്‍ ബിജെപിയുമായി ബന്ധമുളളവരാണ്. യുവാക്കളില്‍ നിന്ന് യുപി സര്‍ക്കാര്‍ പിരിച്ചെടുത്ത ഫീസ് തിരികെ നല്‍കണം. ആ തുക ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിന് ഉപയോഗിക്കാന്‍ സാധ്യതയുണ്ട്'- അഖിലേഷ് യാദവ് പറഞ്ഞു.
ഫെബ്രുവരി 17-18 തിയതികളിലായിരുന്നു പരീക്ഷ നടന്നത്. അറുപതിനായിരം ഒഴിവുകളിലേക്ക് പരീക്ഷയെഴുതിയത് 48 ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ്. ശനി, ഞായര്‍ ദിവസങ്ങളിലായി നാല് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 75 ജില്ലകളിലായി 2385 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ റെയില്‍വേ സ്‌റ്റേഷനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.