ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ എന്നും കര്‍ഷക വിരുദ്ധരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്ന കര്‍ഷകരെ എന്നും ശത്രുക്കളായാണ് മോദി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷക നേതാക്കള്‍ ബുധനാഴ്ച ഡൽഹിയിൽ പ്രതിഷേധത്തിനായി രാജ്യത്തുടനീളമുള്ള കർഷകരോട് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പ്രതികരണം.
കര്‍ഷകരുടെ കടം എഴുതി തള്ളല്‍, വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 10ന് രാജ്യത്തുടനീളം നാല് മണിക്കൂർ റെയിൽ റോക്കോ പ്രതിഷേധത്തിന് കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. നിലവിലെ സമരം കൂടതല്‍ ശക്തമാക്കുമെന്നും തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. മോദി സര്‍ക്കാര്‍ മുതലാളിമാരായ സുഹൃത്തുക്കൾക്ക് നേട്ടമുണ്ടാക്കാന്‍ കര്‍ഷകരെ ത്യജിക്കുകയാണെന്ന് ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കര്‍ഷകര്‍ ബംബർ വിള ഉൽപ്പാദിപ്പിക്കാനും അത് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ ഗോതമ്പ്, അരി, പഞ്ചസാര, ഉള്ളി എന്നിവയുടെ കയറ്റുമതി നിരോധിക്കുകയാണ്. യുപിഎ ഭരണകാലത്ത് 153 ശതമാനം വർധനവുണ്ടായിരുന്ന കാർഷിക കയറ്റുമതി ബിജെപിയുടെ കാലത്ത് വെറും 64 ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.